ADVERTISEMENT

ബെംഗളൂരു ∙ അനുമതിയില്ലാതെ റോഡുകൾ കുത്തിക്കുഴിക്കുന്നവരിൽ നിന്നു കടുത്ത പിഴ ഈടാക്കാൻ ബിബിഎംപി. നിർമാണ പ്രവർത്തനങ്ങൾക്കായി റോഡുകളിൽ കുഴിയെടുക്കുന്നത് മഴക്കാലത്ത് വലിയ അപകടക്കെണി ഒരുക്കുന്നുവെന്ന പരാതിയെ തുടർന്നാണിത്.

അനുമതി തേടാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും റോഡ് കുഴിക്കുന്ന സർക്കാർ, സ്വകാര്യ ഏജൻസികൾക്കെതിരെ 25 ലക്ഷം രൂപയും വ്യക്തികൾക്കെതിരെ 10 ലക്ഷം രൂപയും പിഴ ഈടാക്കാനാണു തീരുമാനം. അനുമതിയോടെയാണ് കുഴിക്കുന്നതെങ്കിൽ, മാനദണ്ഡങ്ങൾ പാലിച്ചാണിതെന്ന് വാർഡ് എൻജിനീയർമാർ ഉറപ്പു വരുത്തണം.

മാർസ് അനുമതി നിർബന്ധം

ഭൂഗർഭ കേബിളുകൾ സ്ഥാപിക്കാനായി ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം, ശുദ്ധജല പൈപ്പ് ഇടാനായി ജലവിതരണ കമ്പനിയായ ബിഡബ്ല്യുഎസ്‌എസ്ബി, വാതകപൈപ്പ്‌ലൈൻ സ്ഥാപിക്കാനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ), സ്വകാര്യ ടെലികോം, ഇന്റർനെറ്റ് കമ്പനികൾ തുടങ്ങിയവയാണ് പൊതുജന സേവനത്തിന്റെ ഭാഗമായി നഗരനിരത്തുകളിലെ റോഡുകൾ പരക്കെ കുഴിക്കുന്നത്.

 ഇതിലേറെയും റോഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണെന്നു പരാതിയുണ്ട്. ബിബിഎംപിയുടെ മൾട്ടി-ഏജൻസി റോഡ് കട്ടിങ് കോ-ഓർഡിനേഷൻ സിസ്റ്റത്തിന്റെ (മാർസ്) അനുമതി തേടിയ ശേഷമേ ഇവ നടത്താവൂ എന്നാണു ചട്ടം.

തലങ്ങും വിലങ്ങും അപകടക്കുഴികൾ

മഴക്കാലത്തും മറ്റും ഇത്തരം കുഴികൾ പരക്കെ അപകടം വിതയ്ക്കുന്നുവെന്ന പരാതിയുണ്ട്. ബിബിഎംപി പരിധിയിലെ ഒട്ടേറെ സ്ഥലങ്ങളിൽ പ്രതിഷേധവുമായി സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തുണ്ട്. രാത്രികളിലാണ് ഇത്തരം കുഴിക്കലുകളിൽ ഏറെയും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി പണി നടക്കുന്ന റോഡുകൾ ബാരിക്കേഡുകൾ സ്ഥാപിച്ചു തിരിക്കുന്നതിനൊപ്പം, രാത്രിയിൽ ഇവയിൽ സീരിയൽ എൽഇഡി ബൾബ് പ്രകാശിപ്പിച്ച് മുന്നറിയിപ്പു നൽകണമെന്നുമാണ് ചട്ടം. മറ്റു മാർഗനിർദേശങ്ങൾ ബിബിഎംപി വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com