ലഹരിക്കേസ് വിവേക് ഒബ്റോയിയുടെ ഭാര്യയ്ക്ക് വീണ്ടും സമൻസ്
Mail This Article
ബെംഗളൂരു ∙ നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്കയ്ക്ക് വീണ്ടും സമൻസ്. നാളെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ആസ്ഥാനത്ത് ഹാജരാകാനാണു നിർദേശം. ലഹരിക്കേസിൽ ആദ്യം അയച്ച സമൻസിൽ പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് വാട്സാപ്പിലൂടെ രണ്ടാം നോട്ടിസ് അയച്ചത്.
കന്നഡ സിനിമ ലഹരിക്കേസിൽ ആരോപണ വിധേയനായ ആദിത്യ ആൽവ പ്രിയങ്കയുടെ സഹോദരനാണ്. ആദിത്യ ഒളിവിൽ കഴിയുന്നുവെന്ന സംശയത്തിൽ പ്രിയങ്കയുടെ മുംബൈ വസതി 15ന് സിസിബി റെയ്ഡ് ചെയ്തു. 16ന് ചാമരാജ്പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകാൻ പ്രിയങ്കയ്ക്ക് നോട്ടിസും നൽകി. ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മക്കളാണ് പ്രിയങ്കയും ആദിത്യയും.
ലഹരിമരുന്ന് പിടിച്ചെന്ന് സിസിബി
ഇതിനിടെ ആദിത്യയുടെ ഹെബ്ബാളിലെ ‘ഹൗസ് ഓഫ് ലൈഫ്’ റിസോർട്ടിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡിൽ ലഹരിമരുന്നു കണ്ടെത്തിയതായി സിസിബി ഹൈക്കോടതിയിൽ അറിയിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആദിത്യയുടെ ഹർജിയിലെ വാദത്തിനിടെയാണ് ലഹരിമരുന്നു കണ്ടെത്തിയെന്ന് അറിയിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഹർജിയിലെ ആരോപണം. നവംബർ 13ന് കേസ് വീണ്ടും പരിഗണിക്കും.