ബസ് ലെയ്ൻ വരുന്നു; 21 കിലോമീറ്റർ കൂടി
Mail This Article
ബെംഗളൂരു ∙ നഗരത്തിൽ വാഹനത്തിരക്കേറെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 21 കിലോമീറ്റർ ബസ് ലെയ്ൻ കൂടി നിർമിക്കുന്നു. എത്ര തിരക്കേറിയ റോഡിന്റെയും ഇടതു വശത്തു ബിഎംടിസി ബസുകൾക്കു മാത്രമായി പാതയൊരുക്കുന്ന ബസ് ലെയ്ൻ പദ്ധതി ഇതിനകം ജനപ്രീതി നേടിയിരുന്നു. ഔട്ടർ റിങ് റോഡിൽ സിൽക്ക് ബോർഡ് ജംക്‌ഷൻ മുതൽ വിവേകാനന്ദ മെട്രോ സ്റ്റേഷൻ വരെ നിലവിൽ ബസ് ലെയ്ൻ ഉണ്ട്.
ബസുകൾക്കു പുറമേ ആംബുലൻസ്, പൊലീസ് വാഹനങ്ങൾക്കും ഗതാഗതക്കുരുക്കില്ലാതെ ഈ പാതയിലൂടെ സഞ്ചരിക്കാം. ഇതിനോടു ചേർന്ന് ഒരു മീറ്റർ വീതിയിൽ സൈക്കിൾ പാതയും ഇപ്പോൾ നിർമിച്ചിട്ടുണ്ട്. സൈക്കിളിൽ യാത്ര ചെയ്യുന്നവർക്ക് ഇടയ്ക്കു ബസിൽ യാത്ര ചെയ്യാൻ, സൈക്കിൾ സൂക്ഷിക്കാവുന്ന ബസുകളും ഈ റൂട്ടിൽ ഇറക്കിയിട്ടുണ്ട്.
∙ സിൽക്ക്ബോർഡ‍്-കെആർ പുരം പാതയ്ക്കു പുറമേ തിരക്കേറിയ 12 റോഡുകളിൽ കൂടിയാണ് ബസ് ലെയ്ൻ നിർമിക്കാൻ ബിബിഎംപി തീരുമാനിച്ചിരിക്കുന്നത്. ബെള്ളാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, തുമകൂരു റോഡ്, മാഗഡി റോഡ് ഉൾപ്പെടെ 191 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാൻ കർണാടക റോഡ് വികസന കോർപറേഷൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 273 കോടി രൂപയാണ് നിർമാണച്ചെലവ്. ഓരോ വർഷവും ഈ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 93 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ മാത്രം 3.5 മീറ്റർ വീതിയിൽ ബസ് ലെയ്ൻ ഏർപ്പെടുത്താനാണു തീരുമാനം. 50 കിലോമീറ്ററിൽ ബസ് ലെയ്ൻ ആവശ്യമാണെങ്കിലും ആദ്യഘട്ടത്തിൽ 21 കിലോമീറ്ററിലായിരിക്കും ഇതു നടപ്പാക്കുകയെന്ന് അധികൃതർ പറഞ്ഞു.