യുവാവിന്റെ കൊലപാതകം: പിതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ
Mail This Article
ബെംഗളൂരു ∙ ഇളയമകന്റെ സഹായത്തോടെ മൂത്തമകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ. മല്ലേശ്വരം സ്വദേശി കൗശൽ പ്രസാദ് (24) ആണ് കൊല്ലപ്പെട്ടത്. കൗശൽ പ്രസാദിന്റെ പിതാവ് കേശവ് പ്രസാദ് (55), പിയു രണ്ടാംവർഷ വിദ്യാർഥിയായ 17 വയസ്സുള്ള മകൻ, ക്വട്ടേഷൻ സംഘത്തിലെ വിഷ്ണു (18), നവീൻ (18) എന്നിവരാണ് പിടിയിലായത്.
മദ്യത്തിന് അടിമയായ കൗശൽ പ്രസാദ് സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇതോടെയാണ് മകനെ ഇല്ലായ്മ ചെയ്യാൻ കേശവ് പ്രസാദ് 3 ലക്ഷം ഇളയമകന് നൽകി ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെടുന്നത്. ജനുവരി 12ന് മകനെ കാണാനില്ലെന്ന് പറഞ്ഞ് കേശവപ്രസാദ് മല്ലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. 2 ദിവസത്തിനിടെ ആവലഹള്ളി തടാകത്തിന് സമീപത്ത് നിന്ന് യുവാവിന്റെ ശരീരഭാഗങ്ങൾ 4 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കൗശൽ പ്രസാദിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്.
കേശവ് പ്രസാദിനെയും ഇളയമകനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനിയായ മകന്റെ ശല്യം ഇല്ലാതാക്കാൻ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇളയ മകന്റെ സുഹൃത്തുക്കളായ വിഷ്ണുവും നവീനും ചേർന്ന് കൗശൽപ്രസാദിന് കാറിൽ വച്ച് മദ്യം നൽകുകയും ബോധം കെട്ടപ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്തി. ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് ബാഗുകളിലാക്കി ഉപേക്ഷിച്ചത്.