അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ചു; ടെലികോം കമ്പനികൾക്ക് എതിരെ കേസ്
Mail This Article
ബെംഗളൂരു ∙ ടാർ മിശ്രിതം കൃത്യമായി ലഭിക്കാത്തതിനാൽ റോഡിലെ കുഴിനികത്തൽ ഇഴയുന്നതിനിടെ, ടാറിങ് പൂർത്തിയായ റോഡുകൾ കേബിൾ(ഒഎഫ്സി) സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച 4 ടെലികോം കമ്പനികൾക്കെതിരെ പൊലീസ് കേസെടുത്തു. ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനായി ബെന്നാർഘട്ടെ മെയിൻ റോഡ് അനുമതിയില്ലാതെ കുഴിച്ചുവെന്നാരോപിച്ച് ബിബിഎംപി നൽകിയ പരാതിയിൽ എസ്ജി പാളയ പൊലീസ് അന്വേഷണം തുടങ്ങി. സ്വകാര്യ കമ്പനികൾ റോഡ് പൊളിച്ചതു കാരണം 28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ബിബിഎംപി ആരോപിച്ചു 25 ഇടങ്ങളിലാണ് റോഡുകൾ അശാസ്ത്രീയമായി കുഴിച്ചത്.
സാമ്പത്തിക ബാധ്യതയ്ക്കുപരി വാഹനയാത്രികർക്ക് ഇത് അപകടവും വരുത്തിവയ്ക്കുമെന്നു ബിബിഎംപി നൽകിയ പരാതിയിൽ പറയുന്നു. 4 കമ്പനിയുടെയും പ്രതിനിധികളോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.കസവനഹള്ളിയിൽ ഒഎഫ്സി സ്ഥാപിക്കുന്നതിനിടെ ജലബോർഡിന്റെ പൈപ്പ് പൊട്ടി 2 ദിവസം ശുദ്ധജല വിതരണം മുടങ്ങിയതിനെ തുടർന്നു 2 ടെലികോം കമ്പനികൾക്കെതിരെ കഴിഞ്ഞമാസം പരാതി ലഭിച്ചിരുന്നു.
അശാസ്ത്രീയമായാണ് സ്വകാര്യ കമ്പനി ജീവനക്കാർ കേബിൾ സ്ഥാപിക്കുന്നതെന്നും ടാറിങ് പൂർത്തിയായ റോഡുകൾ പോലും കുത്തിപ്പൊളിക്കുന്ന കമ്പനികൾ മണ്ണിട്ട് മൂടുകയാണ് പതിവെന്നുമാണ് പ്രധാന ആരോപണം. ജല വിതരണ പൈപ്പ്, ടെലിഫോൺ, ഇന്റർനെറ്റ് കേബിൾ തുടങ്ങി ഏതാവശ്യത്തിനും റോഡ് കുഴിക്കാൻ അതതു കമ്പനികളോ, കരാറുകാരോ നിശ്ചിത തുക കെട്ടിവച്ച് അപേക്ഷിക്കണം. ജോലി പൂർത്തിയായ ശേഷം റോഡ് പഴയതു പോലെ ടാർ ചെയ്തില്ലെങ്കിൽ സെക്യൂരിറ്റി തുക തിരികെ ലഭിക്കില്ല. നാശനഷ്ടത്തിന്റെ വ്യാപ്തി അനുസരിച്ച് 25 ലക്ഷം രൂപ വരെ ബിബിഎംപി പിഴയും ഈടാക്കും.