ഓക്സിജൻ ക്ഷാമം രൂക്ഷം; മറികടക്കാൻ വാർ റൂം സജ്ജം
Mail This Article
ബെംഗളൂരു∙ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കു വേണ്ടത്ര ഓക്സിജൻ സംവിധാനമില്ലെന്ന പരാതി ഉയർന്നതിനു പിന്നാലെ ഇതു പരിഹരിക്കാനായി വാർ റൂം തുറന്ന് ആരോഗ്യ വകുപ്പ്. ഡ്രഗ്സ് കൺട്രോളറുടെ ഓഫിസിലാണ് വാർ റൂം ഒരുക്കിയതെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.
ലിക്വിഡ് ഓക്സിജൻ പ്ലാന്റുകളില്ലാത്ത സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ ഓക്സിജൻ ഉൾക്കൊള്ളുന്ന ജംബോ സിലിണ്ടറുകൾ നൽകും. ഇതിനായി 7500 ജംബോ സിലിണ്ടറുകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 4 പ്ലാന്റുകളിലായി 800 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ കോവിഡ് ബാധിതർ പ്രതിദിനം ഏറി വരുന്ന സാഹചര്യത്തിൽ ഇതു മതിവരാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
കരിഞ്ചന്തയിൽ റെംഡെസിവിർ
ആന്റി-വൈറൽ കുത്തിവയ്പായ റെംഡെസിവിർ പൂഴ്ത്തിയതിനും കരിഞ്ചന്തയിൽ വിൽപന നടത്തിയതിനും 3 പേർ അറസ്റ്റിൽ. മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാരായ രാകേഷ്, ഷക്കീൽ, സൊഹൈൽ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ആശുപത്രികളിലും മറ്റും ഈ മരുന്ന് ലഭ്യമല്ലെന്ന് വ്യാപകമായി പരാതി ഉയരുന്നതിനിടെ ഇതു കരിഞ്ചന്തയിൽ ലഭ്യമാണെന്ന വിവരം സമൂഹമാധ്യമങ്ങളിൽ പടർന്നു പിടിച്ചിരുന്നു. തുടർന്ന് ബെംഗളൂരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് 3 പേർ കുടുങ്ങിയത്.
ഒരു കുത്തിവയ്പിന് 10,500 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. 3500 രൂപയാണ് ഇതിന്റെ പരമാവധി വിലയെന്ന് സിസിബി ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. എസ്ജി പാളയ, മടിവാള പൊലീസ് ഇവർക്കെതിരെ കേസെടുത്തു. ഇത്തരത്തിൽ മരുന്നുകൾ പൂഴ്ത്തിവച്ച് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിലവിൽ റെംഡെസിവിറിനു സംസ്ഥാനത്തു ക്ഷാമമില്ലെന്നും 84,000 യൂണിറ്റുകൾക്കു കൂടി ഓർഡർ നൽകിയിട്ടുണ്ടെന്നും മന്ത്രി സുധാകർ വ്യക്തമാക്കി.