ADVERTISEMENT

ബെംഗളൂരു∙ എട്ടു നഗരങ്ങളിൽ മാത്രം നിലനിന്നിരുന്ന രാത്രി കർഫ്യൂ സംസ്ഥാന വ്യാപകമാക്കി കർണാടക. വാരാന്ത്യ കർഫ്യൂവും ഏർപ്പെടുത്തി.  രാത്രി 9 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ഇന്നു രാത്രി 9 മുതൽ മേയ് 4ന് പുലർച്ചെ 6 വരെയാണ് നിയന്ത്രണമെന്ന് ചീഫ് സെക്രട്ടറി പി.രവി കുമാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്.  

വെള്ളിയാഴ്ച രാത്രി 9 മുതൽ തിങ്കളാഴ്ച പുലർച്ചെ 6 വരെയാണ് വാരാന്ത്യ കർഫ്യൂ. അവശ്യ സേവനങ്ങളും മെഡിക്കൽ ആവശ്യങ്ങളും സംസ്ഥാനാന്തര, ജില്ലാതല യാത്രകളും കർഫ്യൂ സമയത്ത് അനുവദിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങൾ പാലിക്കണം.

ഹാളുകളിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പരമാവധി 50 പേരേ പാടുള്ളൂ. സംസ്കാര ചടങ്ങിൽ പരമാവധി 20 പേർക്കു പങ്കെടുക്കാം. മാധ്യമപ്രവർത്തകർക്കും അവശ്യ സേവനങ്ങൾക്കും നിയന്ത്രണങ്ങളില്ല. 

നിയന്ത്രണങ്ങൾ 

∙ സ്കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ അടഞ്ഞു കിടക്കും. ഓൺലൈൻ ക്ലാസുകൾ തുടരാം. 

∙ തിയറ്റർ ഷോപ്പിങ് മാൾ, ജിം, യോഗ സെന്റർ, സ്പാ, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവ അടച്ചിടണം. 

∙ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, ഇതര ആഘോഷ പരിപാടികൾക്കും കൂടിച്ചേരലുകൾക്കും വിലക്ക്. 

∙ ആരാധനാലയങ്ങളിൽ പൊതുജനത്തിനു പ്രവേശനമില്ല. ആരാധന നടത്താം. 

∙ റസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. പാഴ്സലുകൾ നൽകാം. 

∙ ബാറുകളിലും ബാർ റസ്റ്റന്റുകളിലും ഇരുന്നു മദ്യുപിക്കാനാവില്ല.

ഇളവുകൾ ഇവയ്ക്ക് 

∙ പെട്രോൾ പമ്പുകളും ഗ്യാസ് സ്റ്റേനുകളും പ്രവർത്തിക്കും. 

∙ പൊതുഗതാഗ സംവിധാനങ്ങളിൽ സുരക്ഷാ മാനദണ്ഡം പാലിച്ച് പകുതി യാത്രക്കാർ മാത്രം.  ∙ ചരക്കുനീക്കത്തിനു വിലക്കില്ല. 

∙ കണ്ടെയ്ൻമെന്റ് സോണുകൾക്കു പുറത്ത് കാർഷിക പ്രവൃത്തി അനുവദിക്കും. 

∙ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള നീന്തൽക്കുളങ്ങൾ കായിക താരങ്ങൾക്കായി തുറക്കാം. 

∙ സ്റ്റേഡിയങ്ങളിലും മറ്റും കാഴ്ചക്കാരില്ലാതെ മത്സരം നടത്താം. 

∙ നിർമാണ പ്രവർത്തനങ്ങൾ തുടരാം. എന്നാൽ വാരാന്ത കർഫ്യൂ സമയങ്ങളിൽ പാടില്ല. 

∙ വ്യവസായ ശാലകൾ കോവിഡ് സുരക്ഷാ മാനദണ്ഡ പ്രകാരം പ്രവർത്തിക്കണം. കർഫ്യൂ സമയത്ത് ഇത്തരം സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ ഐഡി കാർഡും സ്ഥാപനത്തിന്റെ കത്തും കൈയിൽ കരുതണം.

∙ ലോഡ്ജുകൾ തുറക്കാം. 

∙ ഭക്ഷ്യ സംസ്കരണ വ്യവസായ ശാലകൾ തുറക്കാം. 

∙ ബാങ്കുകൾ, ഇൻഷൂറൻസ് ഓഫിസുകൾ, എടിഎമ്മുകൾ തുറക്കാം. 

∙ ഓൺലൈൻ ഡെലിവറിക്കു വിലക്കില്ല. 

∙ കോൾഡ് സ്റ്റോറേജും വെയർഹൗസും തുറക്കാം. 

∙ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാം. 

∙ സ്വകാര്യ കമ്പനികളും ഓഫിസുകളും പരമാവധി കുറച്ചു ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. വീടൂകളിൽ നിന്നുള്ള ജോലി പ്രോത്സാഹിപ്പിക്കണം. 

∙ സർക്കാർ ഓഫിസുകളിൽ പകുതി ജീവനക്കാരേ പാടുള്ളൂ. ബാക്കി ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കണം. 

കർണാടക  പോസിറ്റീവ് 1198644(+21794)

∙ കർണാടകയിൽ 149പേർ കൂടി മരിച്ചു. ആകെ 13646

∙ ആശുപത്രി വിട്ടവർ 1025821. ഇന്നലെ മാത്രം 4571.

∙ 159158 പേർ ചികിത്സയിൽ തുടരുന്നു.  751പേർ തീവ്രപരിചരണ വിഭാഗത്തിൽ.

∙ ഇന്നലെ നടന്ന കോവിഡ് പരിശോധന 147488. ഇതു വരെ 23864354.

ബെംഗളൂരു  പോസിറ്റീവ്  570035 (+13782)

∙ നഗരത്തിൽ 92മരണം കൂടി. ആകെ 5312

∙ 114833 പേർ ചികിത്സയിൽ തുടരുന്നു.

∙ 449889 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ മാത്രം 2035.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com