പേടിക്കേണ്ട; ‘പാനിക് ബട്ടൻ’ അമർത്താം, സഹായമെത്തും
Mail This Article
ബെംഗളൂരു ∙ കാൽനടയാത്രക്കാർ പലവിധ ആക്രമണങ്ങൾ നേരിട്ടിരുന്ന അടിപ്പാത(സബ്വേ)കളിൽ ജനങ്ങൾക്കു അവശ്യഘട്ടത്തിൽ അതിവേഗം സുരക്ഷ എത്തിക്കാൻ പാനിക് ബട്ടനുകൾ സ്ഥാപിക്കും. സമീപത്തെ പൊലീസ് സ്റ്റേഷനുമായും ബിബിഎംപി കമാൻഡ് സെന്ററുമായും ബന്ധിപ്പിക്കുന്ന പാനിക് ബട്ടൻ അമർത്തിയാൽ സുരക്ഷാ ഉദ്യോഗസ്ഥർ പാഞ്ഞെത്തും.
ബെംഗളൂരുവിലെ എല്ലാ അടിപ്പാതകളിലും 2 മാസം കൊണ്ടു പാനിക് ബട്ടനുകൾ സ്ഥാപിക്കാനാണ് ബിബിഎംപി നീക്കം. 50 ലക്ഷം രൂപയാണു ചെലവ്. രാത്രിയും ഉപയോഗിക്കാനാകും വിധം അടിപ്പാതകളിൽ കൂടുതൽ ബൾബുകളും സ്ഥാപിക്കും. ഇവിടങ്ങളിൽ ജനങ്ങളുടെ നീക്കം നിരീക്ഷിക്കാൻ പ്രത്യേക കമാൻഡ് സെന്റർ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്. സാമൂഹിക വിരുദ്ധശല്യം ഒഴിവാക്കുന്നതിലൂടെ, റോഡ് മുറിച്ചു കടക്കാനും മറ്റും ജനങ്ങൾ അടിപ്പാത കൂടുതലായി ഉപയോഗിക്കുമെന്നാണു പ്രതീക്ഷ.
ബസ്, മെട്രോ, റെയിൽവേ സ്റ്റേഷനുകളിലേക്കു പോകാനും റോഡിനു കുറുകെ കടക്കാനുമായി ഒട്ടേറെ അടിപ്പാതകൾ ബെംഗളൂരുവിലുണ്ടെങ്കിലും ജനങ്ങളിലേറെയും ഇവ അവഗണിക്കുകയാണ് പതിവ്. സുരക്ഷിതത്വം ഇല്ലായ്മയാണു പ്രധാന പ്രശ്നം.
പകൽ പോലും സാമൂഹിക വിരുദ്ധശല്യമുള്ള ഇവിടങ്ങളിൽ ഒട്ടേറെ കവർച്ചകളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. വൃത്തിഹീനമായ അടിപ്പാതകളിൽ പലതും ചെറിയ മഴയിൽപോലും വെള്ളത്തിൽ മുങ്ങും. വെളിച്ചം ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ ഇവിടം ക്രിമിനലുകളുടെ കേന്ദ്രമാണെന്ന പരാതിയും വ്യാപകമാണ്.
പതിവായി ഇരുട്ടിൽ മഴത്ത് വെള്ളത്തിൽ
മുൻകാലങ്ങളിൽ ഒട്ടേറെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മജസ്റ്റിക്കിൽ മെട്രോ-റെയിൽവേ-ബിഎംടിസി-കെഎസ്ആർടിസി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന സബ്വേയിൽ ഇപ്പോൾ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹൊസൂർ റോഡ് ഉൾപ്പെടെ നഗരത്തിന്റെ മറ്റിടങ്ങളിലെ അടിപ്പാതകൾ ജനങ്ങൾ പകൽപോലും ഉപയോഗിക്കാൻ മടിക്കുകയാണ്.
ചെളിയും ഇരുട്ടും നിറഞ്ഞ ഇവയിൽ പലതും ഉപയോഗ ശൂന്യവുമായതിനാൽ ജനങ്ങൾ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചു കടക്കുന്നത് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. മാറിയ സാഹചര്യത്തിൽ പ്രധാന റോഡുകൾ കേന്ദ്രീകരിച്ചു മേൽനടപ്പാലങ്ങളാണു കൂടുതലായുള്ളത്. എന്നാൽ ഇവ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് കൂടുതലാണ്. അതിനാൽ പാനിക് ബട്ടനും കൂടുതൽ വെളിച്ചവും ഏർപ്പെടുത്തുന്നതു അടിപ്പാതകൾ കൂടുതലായി ഉപയോഗിക്കാൻ ജനങ്ങൾക്കു പ്രോത്സാഹനമാകും.