കോംഗോ സ്വദേശിയുടെ കസ്റ്റഡിമരണം: പ്രതിഷേധിച്ച ആഫ്രിക്കൻ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിവീശി
Mail This Article
ബെംഗളൂരു ∙ ലഹരിമരുന്നുമായി പിടികൂടിയ കോംഗോ സ്വദേശിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ജെസി നഗർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രകടനമായെത്തിയ ആഫ്രിക്കൻ വിദ്യാർഥികൾക്കെതിരെ പൊലീസ് ലാത്തി വീശി. ഞായറാഴ്ച രാത്രി ലഹരി മരുന്നുമായി ജോയൽ ഷിൻഡാനി മാലുവിനെ (27) ഹെന്നൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഇന്നലെ രാവിലെ 5 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും മരിച്ചെന്ന് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത് അറിയിച്ചു. പഠനത്തിനായി എത്തിയ ജോയലിന്റെ വീസാ കാലാവധി 2016 ഡിസംബറിൽ തീർന്നിരുന്നു. 2017 ജൂണിൽ പാസ്പോർട്ട് കാലാവധിയും അവസാനിച്ചു.
തുടർന്ന് വൈകിട്ട് നാലരയോടെ ഇയാളുടെ മരണത്തിൽ പ്രതിഷേധിച്ചെത്തിയ ആഫ്രിക്കൻ വിദ്യാർഥികൾ എസ്ഐയെ ആക്രമിച്ചതിനെ തുടർന്നാണ് ലാത്തി വീശിയതെന്നും കമ്മിഷണർ പറഞ്ഞു. ജോയലിന്റെ മരണം സംബന്ധിച്ച കേസ് സിഐഡി വിഭാഗത്തിനു കൈമാറി.വീസാ കാലാവധി കഴിഞ്ഞും നഗരത്തിൽ തങ്ങുന്ന വിദേശികളെ കണ്ടെത്താനുള്ള റെയ്ഡ് വ്യാപകമാക്കിയെ പൊലീസ് കഴിഞ്ഞ 15ന് ഇങ്ങനെയുള്ള 38 പേരെ അറസ്റ്റ് ചെയ്തിരുന്നു.