അഴിമതി: റെയ്ഡിൽ കരാറുകാരിൽ നിന്ന് 750 കോടി പിടികൂടി
Mail This Article
ബെംഗളൂരു ∙ വിവിധ കരാർ പദ്ധതികളിൽ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ 750 കോടി കണക്കിൽപെടാത്ത സ്വത്തുക്കൾ പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ്. 7 മുതൽ 11 വരെ സംസ്ഥാനത്തെ 47 ഇടങ്ങളിലായി നടത്തിയ റെയ്ഡിലാണ് കരാറുകാരുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തത്. 4.69 കോടി പണവും 8.67 കോടിയുടെ സ്വർണാഭരണങ്ങളും 29.83 ലക്ഷം വരുന്ന വെള്ളി ആഭരണങ്ങളും കണ്ടെടുത്തവയിൽപെടുന്നു.
തൊഴിലാളികൾക്ക് നൽകാനുള്ള പണത്തിൽ 382 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ജലസേചന പദ്ധതി കരാറുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പിഎയായിരുന്ന ഉമേഷിന്റെ രാജാജിനഗറിലെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടത്തിയത് ഭരണപക്ഷത്തെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഉമേഷുമായി അടുത്ത ബന്ധമുള്ള കരാറുകാരുടെ വീടുകളിലും തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു.