ADVERTISEMENT

ബെംഗളൂരു∙ സാറ്റലൈറ്റ് ബസ് ടെർമിനലിൽ പുലർച്ചെ എത്തുന്ന യാത്രക്കാരെ ആക്രമിച്ച് കവർച്ചക്കാർ. ബാഗ് തട്ടിപ്പറിക്കുക, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും കവരുക തുടങ്ങിയ അതിക്രമങ്ങൾ പതിവാകുന്നതായാണ് പരാതി. പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തം. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന ബസുകളാണ് പുലർച്ചെ 4ന് മുൻപ് സാറ്റലൈറ്റിലെത്തുന്നത്. 

നേരത്തെ കവർച്ച പെരുകിയതോടെ പൊലീസ് പട്രോളിങ് ഊർജിതമാക്കിയിരുന്നെങ്കിലും ഇപ്പോൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. സാറ്റലൈറ്റിൽ നിന്ന് മജസ്റ്റിക് ബസ് ടെർമിനലിലേക്ക് കർണാടക ആർടിസി ഷട്ടിൽ ബസ് സർവീസ് രാവിലെ 5ന് ശേഷമാണ് ആരംഭിക്കുന്നത്. നേരത്തെ എത്തുന്ന യാത്രക്കാർ മറ്റു യാത്രാമാർഗങ്ങൾ തേടി സാറ്റലൈറ്റിന് എതിർവശത്തുള്ള മൈസൂരു റോഡിലാണ് കാത്തുനിൽക്കുന്നത്. വിജനമായ സ്റ്റാൻഡിലൂടെ നടന്നു വരുന്നവരാണ് കവർച്ചയ്ക്കിരയാകുന്നത്. പൊലീസിൽ പരാതി നൽകാൻ ആളുകൾ മടിക്കുന്നതും ഇത്തരം സംഘങ്ങൾക്ക് തുണയാകുകയാണ്.

ഒരുമിച്ച് ചെറുത്തതിനാൽ രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നുള്ള കേരള ആർടിസി ബസിൽ പുലർച്ചെ 3.30നാണ് സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയത്. കലാശിപാളയത്തേയ്ക്ക് പോകുന്നതിന് വേണ്ടി മൈസൂരു റോഡിലെ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ 2 പേർ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചത്. കൂടെ ഉണ്ടായിരുന്നവർ ചേർന്ന് ചെറുത്തതോടെ ഇവർ കടന്നുകളഞ്ഞു. ഈ സമയത്ത് ബസ് ടെർമിനലിനകത്തും സമീപറോഡുകളിലും ഒരു പൊലീസുകാരൻ പോലുമില്ല. ബസ് ഇറങ്ങുമ്പോൾ തന്നെ വളയുന്ന ഓട്ടോക്കാർ 5 കിലോമീറ്റർ പോകുന്നതിന് തന്നെ 300–500 രൂപവരെ  ഈടാക്കുകയാണ്. വെബ്ടാക്സികൾ ഉൾപ്പെടെ ഈ സമയത്ത് കാര്യമായി ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ്. 

താജ് ഇബ്രാഹിം (കലാശിപാളയ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com