ADVERTISEMENT

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടതോടെ നഗരനിരത്തുകളുടെ ദയനീയ ചിത്രം രാജ്യശ്രദ്ധയിൽ. 20ന് മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപ് 6 കോടി രൂപ മുടക്കി നവീകരിച്ച ജ്ഞാനഭാരതി മെയിൻ റോഡിന്റെ ടാർ ഇളകി കുഴിഞ്ഞ സംഭവത്തിൽ, 3 ബിബിഎംപി എൻജിനീയർമാർക്ക് കാരണം കാണിക്കൽ നോട്ടിസ്. പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രിയുടെ ഓഫിസിനോടു റിപ്പോർട്ട് തേടി. 

തുടർന്നു റോഡ് കുഴിയാനിടയായ സാഹചര്യം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബിബിഎംപി ചീഫ് കമ്മിഷണർക്ക് നിർദേശം നൽകിയതോടെയാണു രാജരാജേശ്വരി നഗർ എക്സിക്യൂട്ടീവ് എൻജിനീയർ എം.ടി.ബാലാജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എച്ച്.ജെ.രവി, അസിസ്റ്റന്റ് എൻജിനീയർ ഐ.കെ.വിശ്വാസ് എന്നിവർക്കു നോട്ടിസ് നൽകിയത്. 

റോഡ് നവീകരിക്കാൻ പ്രധാനികൾ വരണോ?

ബിബിഎംപിക്കു റോഡ് നവീകരിക്കാൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരേണ്ടതുണ്ടോ എന്ന ചോദ്യം ഹൈക്കോടതിയും ഉന്നയിച്ചു. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു ബിബിഎംപി പരിധിയിൽ മാത്രം മൊത്തം 24 കോടി രൂപ മുടക്കി റോഡ് നവീകരണം നടത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണു ജസ്റ്റിസുമാരായ ബി.വീരപ്പയും കെ.എസ്.ഹേമലേഖയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇങ്ങനെ ചോദിച്ചത്. ഇവർ ഇടയ്ക്കിടെ വന്നുപോയെങ്കിൽ റോഡുകൾ മെച്ചപ്പെട്ടേനെ എന്നും ബെഞ്ച് വിലയിരുത്തി. ബെംഗളൂരു വികസന അതോറിറ്റിക്കും (ബിഡിഎ) ജല ബോർഡിനും (ബിഡബ്ല്യുഎസ്എസ്ബി) എതിരെയുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണു പരാമർശം. അപകടക്കുഴികൾ നികത്തുന്നതു സംബന്ധിച്ചു ബിബിഎംപിയെ ഹൈക്കോടതി നിരന്തരം വിമർശിക്കുന്നതിനിടെയാണ്, നിരത്തുകളുടെ ദയനീയ അവസ്ഥ ചർച്ചയാകുന്നത്. 

അപകടക്കെണികൾ തുടർക്കഥ

20ന് ജ്ഞാനഭാരതിയിലെ ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്) സർവകലാശാല ക്യാംപസ് ഉദ്ഘാടനത്തിനു മോദി എത്തിയതിനു തൊട്ടുമുൻപാണു യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് ടാർ ചെയ്തത്. തുടർന്നുള്ള മഴയിൽ 2 ദിവസം കൊണ്ട് ടാർ ഇളകിയൊലിച്ചു കുഴി രൂപപ്പെട്ടു. റസിഡന്റ്സ് അസോസിയേഷനുകളും സമൂഹമാധ്യമങ്ങളും പ്രശ്നം ഏറ്റെടുത്തതോടെയാണ് ഇതിനു രാജ്യവ്യാപക ശ്രദ്ധ ലഭിച്ചത്. ഇവ നവീകരിച്ച കരാറുകാരോടു വീണ്ടും അറ്റകുറ്റപ്പണി നടത്താൻ നിർദേശിക്കുമെന്നു ബിബിഎംപി സ്പെഷൽ കമ്മിഷണർ രാംപ്രസാദ് മനോഹർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com