കോട്ടയം – ബെംഗളൂരു സ്വിഫ്റ്റ് മറിഞ്ഞ് 7 പേർക്ക് പരുക്ക്
Mail This Article
ബെംഗളൂരു∙ കോട്ടയത്തു നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് എസി ബസ് നഞ്ചൻഗുഡ് ടോൾ ബൂത്തിനു സമീപം മറിഞ്ഞ് 2 സ്ത്രീകളും 2 ഡ്രൈവർമാരും ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. പുലർച്ചെ 4.55ന് ആണ് അപകടം. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിനു കാരണമെന്ന് ആരോപണമുണ്ട്. നഞ്ചൻഗുഡ് പൊലീസ് കേസെടുത്തു. പരുക്കേറ്റവരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർ മൈസൂരുവിലെ കെആർ ആശുപത്രി, അപ്പോളോ ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സ തേടി.
പെരുന്തൽമണ്ണ സ്വദേശി രാജേഷ് കൈയ്ക്ക് പൊട്ടലുള്ളതിനാൽ ചികിത്സയിലാണ്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ 39 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിലേറെയും തൃശൂർ, മലപ്പുറം സ്വദേശികളാണ്. നിലമ്പൂരിൽ നിന്നുള്ള നഴ്സിങ് വിദ്യാർഥിനി ബിനു മൊബൈൽ ഫോണും എടിഎംകാർഡും ഉൾപ്പെട്ട ബാഗ് നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് 3.44ന് കോട്ടയത്തേക്ക് പുറപ്പെടേണ്ടിയിരുന്ന മടക്ക സർവീസ് റദ്ദായതിനെ തുടർന്നു യാത്രക്കാർക്കു മറ്റു ബസുകളിൽ സൗകര്യമൊരുക്കി. ഓൾ ഇന്ത്യ കെഎംസിസി മൈസൂരു യൂണിറ്റും മൈസൂരു കേരള സമാജവും രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.