ADVERTISEMENT

ബെംഗളൂരു∙ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം കർശനമാക്കാനുള്ള നടപടിയുമായി കർണാടക മലിനീകരണ നിയന്ത്രണ ബോർഡ്.  ഇതിനായി വ്യാപാര സ്ഥാപനങ്ങളിലെ മിന്നൽ പരിശോധന ശക്തമാക്കും. ജില്ലാ തലങ്ങളിൽ ഇതിനായി പ്രത്യേകം ദൗത്യ സേനകൾക്കു രൂപം നൽകുന്നുണ്ട്. വിപണിയിൽ ഒറ്റത്തവണ പ്ലാസ്റ്റിക് ഏറ്റവുമധികം ഉപയോഗിക്കുന്ന മേഖലകൾ കണ്ടെത്താനായി എൻവയൺമെന്റൽ മാനേജ്മെന്റ് ആൻഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലയേൽപിക്കാനും നീക്കമാരംഭിച്ചു. 

പരിശോധന വ്യാപകമാക്കും

മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി കേന്ദ്ര സർക്കാർ 2021 ഓഗസ്റ്റിൽ പുറത്തിറക്കിയ വിജ്ഞാപനത്തെ തുടർന്ന് ഡിസംബർ മുതൽ മലിനീകരണ നിയന്ത്രണ ബോർഡ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. വ്യാപാര സ്ഥാപനങ്ങളും മറ്റും ഇതു വേണ്ടത്ര ഗൗരവത്തിലെടുക്കാത്ത സാഹചര്യമുണ്ട്. ബിബിഎംപി പരിധിയിൽ പ്ലാസ്റ്റിക് ഉൽപന്ന നിർമാണ പ്ലാന്റുകളിലും കടകളിലും നടന്നു വരുന്ന മിന്നൽ പരിശോധന മറ്റു നഗരങ്ങളിലേക്കും കർശനമായി വ്യാപിപ്പിക്കും. 

വർഷങ്ങൾ പിന്നിട്ട യജ്ഞം

2016ൽ സംസ്ഥാനത്തുടനീളം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നയം രൂപീകരിച്ചെങ്കിലും ഇതെങ്ങുമെത്തിയില്ല. ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയാൻ പാകത്തിലുള്ള  പ്ലാസ്റ്റിക് ക്യാരിബാഗുകൾ, കവറുകൾ, പാത്രങ്ങൾ, ഗ്ലാസുകൾ, സ്പൂണുകൾ, സ്ട്രോകൾ, ഫ്ലക്സുകൾ, ബാനറുകൾ തുടങ്ങിയവയുടെ ഉൽപാദനവും വിൽപനയും വിതരണവും നിരോധിച്ചു കൊണ്ടാണ് സർക്കാർ അന്ന് ഉത്തരവിറക്കിയത്. ഇതിനെ ചോദ്യം ചെയ്ത് കർണാടക പ്ലാസ്റ്റിക് അസോസിയേഷനും വ്യാപാരി സംഘടനകളും ഹൈക്കോടതിയെയും ദേശീയ ഹരിത ട്രൈബ്യൂണലിനെയും സമീപിച്ചെങ്കിലും അനൂകൂല നടപടിയുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com