ഓണ യാത്രയ്ക്ക് വൻതിരക്ക് ട്രെയിൻ ടിക്കറ്റ് തീരുന്നു; വിമാന,ബസ് നിരക്ക് കൂട്ടി
Mail This Article
ബെംഗളൂരു∙ ഓണാവധിക്ക് നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ അതിവേഗം തീരുന്നു. സെപ്റ്റംബർ 4,5,6 തീയതികളിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ തീർന്നു. എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ കെഎസ്ആർ–എറണാകുളം എക്സ്പ്രസ്(12677) ട്രെയിനിൽ 4നു 116 ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.
കണ്ണൂരിലേക്കുള്ള ട്രെയിനുകളിൽ യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിൽ(16565) 4നു ടിക്കറ്റുകൾ ബാക്കിയുണ്ട്. സെക്കൻഡ് സ്ലീപ്പറിൽ 35, എസി ത്രീ ടയറിൽ 59 ടിക്കറ്റുകളാണ് അവശേഷിക്കുന്നത്. മടങ്ങുന്നവർക്കായി 11ന് അനുവദിച്ച കൊച്ചുവേളി– ബയ്യപ്പനഹള്ളി സ്പെഷൽ(06037) ട്രെയിനിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നു. ആവശ്യക്കാരുടെ എണ്ണം പരിഗണിച്ച് സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി യാത്രക്കാർ.
വിമാന നിരക്ക് കുത്തനെ കൂടി
ഉത്രാടദിനത്തിൽ തിരുവനന്തപുരത്തേക്കുള്ള വിമാന നിരക്ക് 4500–6600 രൂപ വരെ. ഇൻഡിഗോ, എയർ ഏഷ്യ വിമാന കമ്പനികളാണ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് നോൺ–സ്റ്റോപ്പ് സർവീസ് നടത്തുന്നത്. ഉത്രാടദിനത്തിൽ 1900–2000 രൂപയാണ് കൊച്ചിയിലേക്കുള്ള എയർ ഏഷ്യ വിമാന സർവീസുകളുടെ അടിസ്ഥാന നിരക്ക്. ആകാശ് എയർ, ഇൻഡിഗോ കമ്പനികൾ 3300–3700 രൂപയാണ് ഈടാക്കുന്നത്. അന്നേ ദിവസം കോഴിക്കോട്ടേക്ക് 3700–4400 രൂപയും കണ്ണൂരിലേക്ക് 5500–6500 വരെയുമാണ് അടിസ്ഥാന വിമാന നിരക്ക്.
ടിക്കറ്റ് നിരക്ക് ഉയർത്തി സ്വകാര്യ ബസുകൾ
ഉത്രാടദിനത്തിൽ തിരുവനന്തപുരത്തേക്ക് എസി മൾട്ടി ആക്സിൽ ബസിൽ 2500–3400 രൂപയും എറണാകുളത്തേക്ക് 2000–3400 രൂപയുമാണ് നിരക്ക്. കോഴിക്കോട്ടേക്ക് 1500–2000 രൂപയും കണ്ണൂരിലേക്ക് 1000–1800 വരെയുമാണ് നിരക്ക്.