വഴിമുടക്കി ‘അറസ്റ്റിലായ’ വാഹനങ്ങൾ
Mail This Article
ബെംഗളൂരു∙ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരക്കേറിയ മഡിവാള ജംക്‌ഷനിലും മറ്റും പാതയോരത്ത് നിർത്തിയിടുന്നത് കനത്ത ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നതായി പരാതി. സ്റ്റേഷൻ വളപ്പിൽ വേണ്ടത്ര സ്ഥലം ഇല്ലാത്തതിനാലാണു പിടിച്ചെടുത്ത വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യേണ്ടി വരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
മഡിവാള ജംക്‌ഷനിലെ ട്രാഫിക് പൊലീസ് സ്റ്റേഷനു സമീപമാണ് വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ സംസ്ഥാനാന്തര ബസുകൾ എത്തുന്ന തിരക്കേറിയ ജംക്‌ഷനാണിത്. വാഹനങ്ങളിൽ പലതും കാലപ്പഴക്കം ചെന്നവയാണ് എന്നത് അപകട ഭീഷണി ഉയർത്തുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമനടപടികൾ പൂർത്തിയായാൽ ലേലം ചെയ്യുകയാണ് പതിവ്.
എന്നാൽ നടപടികളിലെ സങ്കീർണതകൾ കാരണം ഇതിനു കാലതാമസം നേരിടുന്നതായി പൊലീസ് പറയുന്നു. ഇത്തരം വാഹനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും സംവിധാനമില്ല.
ഉടൻ നടപടി വേണം
പിടിച്ചെടുത്ത വാഹനങ്ങൾ 6 മാസത്തിനകം ലേലം ചെയ്യണമെന്ന കോടതി ഉത്തരവ് പാലിക്കാതെയാണ് പൊലീസിന്റെ മെല്ലപ്പോക്ക്. 2 ജംക്‌ഷനുകളിലും കനത്ത ഗതാഗതക്കുരുക്കിനാണ് അധികൃതരുടെ അനാസ്ഥ ഇടയാക്കുന്നത്. പ്രശ്ന പരിഹാരത്തിനു ഉടൻ നടപടി വേണം.
അബി മലെയ്ക് ജോസഫ് (വ്യാപാരി, താവരക്കരെ)
വീതി കുറഞ്ഞ റോഡിൽ വൻ ഗതാഗതക്കുരുക്ക്
താവരക്കരൊ ബാലാജി സർക്കിളിലെ എസ്ജി പാളയ പൊലീസ് സ്റ്റേഷനു മുന്നിലെ പാതയോരത്തും പിടിച്ചെടുത്ത വാഹനങ്ങൾ കിടക്കുന്നു. കാറുകളും ബൈക്കുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇവിടെയുണ്ട്. വീതി കുറഞ്ഞ റോഡിൽ കനത്ത ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കുന്നു. തിയറ്ററുകളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുള്ള സ്ഥലമാണിത്. നിലവിൽ സ്വകാര്യ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ക്രൈസ്റ്റ് സ്കൂളിനു സമീപം പുതിയ സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുന്നതോടെ വാഹനങ്ങൾ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പണി പൂർത്തിയാകാൻ കാലതാമസം വന്നതോടെ ഗതാഗതക്കുരുക്ക് തുടരുകയാണ്.