കർണാടകയിൽ 7 പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾക്കെതിരെ രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായി കർണാടകയിൽ നിന്ന് 7 പേരെ അറസ്റ്റ് ചെയ്തു. ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷമാണ് പോപ്പുലർ ഫ്രണ്ട് കർണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്സർ പാഷ, അനീസ് അഹമ്മദ്, അബുദുൽ വാഹിദ് സേട്ട്, യാസർ അരാഫത്ത് ഹസൻ, , മുഹമ്മദ് ഫാറൂഖ്, ഷാഹിദ് നാസർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബെംഗളൂരു, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ, മൈസൂരു, ഉത്തര കന്നഡ, കലബുറഗി, ദാവനഗെരെ, റായ്ച്ചൂർ. കൊപ്പാൾ ജില്ലകളിലായി ഒട്ടേറെയിടങ്ങളിൽ പുലർച്ചെ 3 മണി മുതൽ നടന്ന റെഡിന്റെ ഭാഗമായാണിത്. മുഹമ്മദ് ഷക്കീബിന്റെ ബെംഗളൂരു റിച്ച്മണ്ട് റോഡിലെ വസതിയിൽ റെയ്ഡ് നടക്കുന്നതിനിടെ, ഇതിനു മുന്നിൽ തടിച്ചു കൂടിയ അനുയായികൾ എൻഐഎയ്ക്ക് എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
തുടർന്ന് റിസർവ് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ തുരത്തിയത്. അഫ്സർ പാഷ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നസീർ പാഷ എന്നിവരുടെ ബെംഗളൂരുവിലെ വീടുകളിലും റെയ്ഡ് നടന്നു. മംഗളൂരു നെല്ലിക്കായ് റോഡിലെ എസ്ഡിപിഐ ആസ്ഥാനത്ത് റെയ്ഡ് നടക്കുമ്പോഴും പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. അറുപതോളം പേരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു നീക്കി.
ബെംഗളൂരു കലാപക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
ബെംഗളൂരു കലാപക്കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കൊപ്പാൾ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഫയാസിനെ ഗംഗാവതിയിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഓഗസ്റ്റ് 11ന് നടന്ന കലാപത്തിൽ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നടന്ന തീവയ്പിൽ ഒട്ടേറെ വാഹനങ്ങളും മറ്റും നശിച്ചിരുന്നു. തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ 4 പേർ മരിച്ചു. ബെംഗളൂരു കലാപ കേസിനു പുറമെ സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടരു, ശിവമൊഗ്ഗയിൽ ബജ്റങ്ദൾ പ്രവർത്തകൻ ഹർഷ തുടങ്ങിയവർ കൊല്ലപ്പെട്ട കേസുകളാണ് കർണാടകയിൽ എൻഐഎ അന്വേഷിച്ചു വരുന്നത്.