ADVERTISEMENT

ബെംഗളൂരു∙ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് എതിരെ ‘പേ–സിഎം’ പോസ്റ്റർ പ്രചരിപ്പിച്ചെന്ന കേസിൽ 5 കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക പിസിസി സമൂഹമാധ്യമ സെല്ലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായത്. സെൽ മുൻ അധ്യക്ഷൻ ബി.ആർ. നായിഡു, ഗഗൻ യാദവ്, പവൻ, സഞ്ജയ്, വിശ്വനാഥ് എന്നവരെയാണ് ഹൈഗ്രൗണ്ട്സ്, സദാശിവനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ പേടിഎം ലോഗോയുടെ മാതൃകയിൽ ക്യൂആർ കോഡിനു നടുക്കു മുഖ്യമന്ത്രിയുടെ മുഖം അച്ചടിച്ച‘പേസിഎം’ പോസ്റ്ററുകളാണ് ബുധനാഴ്ച നഗരത്തിൽ പ്രചരിച്ചത്. ‘40% കമ്മിഷൻ ഇവിടെ സ്വീകരിക്കും’ എന്ന അടിക്കുറിപ്പോടെ ആയിരുന്നിത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ബെംഗളൂരുവിലെ 4 പൊലീസ് സ്റ്റേഷനുകളിലാണ് വെവ്വേറെ കേസുകളായി റജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്നത്.

കോൺഗ്രസ്– ബിജെപി പോസ്റ്റർ യുദ്ധം

മുഖ്യമന്ത്രിയെ വെട്ടിലാക്കിയ പോസ്റ്ററുകൾക്ക് ബദലായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ മുഖം അച്ചടിച്ച ക്യൂആർ കോഡ് പോസ്റ്ററുകൾ ബിജെപിയും പ്രചരിപ്പിച്ചിരുന്നു. സർക്കാർ ഓഫിസുകളിൽ ഇന്നു മുതൽ പേ–സിഎം പോസ്റ്ററുകൾ പതിച്ച് പ്രചാരണം ശക്തമാക്കുമെന്ന് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയെ അപലപിച്ച് ഡി.കെ ശിവകുമാർ പറഞ്ഞു. താൻ ഉൾപ്പെടെയുള്ളവരുടെ മുഖം അച്ചടിച്ച് ബിജെപി പോസ്റ്റർ ഇറക്കിയിട്ടും, കോൺഗ്രസിനെതിരെ മാത്രം നടപടിയെടുത്തതിനെയാണ് ശിവകുമാർ ചോദ്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com