ADVERTISEMENT

ബെംഗളൂരു ∙ കോൺക്രീറ്റ് പാളികൾ അടർന്നു വീണതിനെ തുടർന്ന് അടച്ചിട്ട സുമ്മനഹള്ളി മേൽപാലത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ കുറഞ്ഞത് 2 മാസമെങ്കിലും വേണ്ടതിനാൽ നവംബർ അവസാനമോ ഡിസംബർ ആദ്യമോ ആകും പാലത്തിലെ ഗതാഗതം പഴയ നിലയിലാവുകയെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. തകർന്ന സ്ലാബുകൾ നീക്കി പുതിയത് സ്ഥാപിക്കാൻ സമയമെടുക്കും.  

കാമാക്ഷി പാളയ, ഗൊട്ടിഗപാളയ, നാഗർഭാവി എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി പ്രധാനമായും ആശ്രയിക്കുന്ന പാലം അടച്ചത് പ്രദേശത്ത് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണ് വലിയ വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്ന് ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചത്. ഔട്ടർ റിങ് റോഡിൽ മൈസൂരു റോഡിനെയും മാഗഡി റോഡിനെയും ബന്ധിപ്പിക്കുന്ന പാലം 2010ലാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. മുൻപും സമാനമായ തകരാറുകൾ പാലത്തിനു സംഭവിച്ചിരുന്നു. 2019ലും അറ്റകുറ്റപ്പണിക്കായി 2 ആഴ്ച പാലം അടച്ചിട്ടിരുന്നു.

47 മേൽപാലങ്ങളുടെ സുരക്ഷയെക്കുറിച്ച് പഠനം നടത്തും

നഗരത്തിലെ 47 മേൽപാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താൻ ബിബിഎംപി. മേൽപാലങ്ങളിൽ പരിശോധന നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചതായി തുഷാർ ഗിരിനാഥ് പറഞ്ഞു. വീഴ്ചകൾ കണ്ടെത്തിയാൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്തും. ഏജൻസി മുൻപ് നടത്തിയ പരിശോധനയിൽ സുമ്മനഹള്ളി മേൽപാലത്തിൽ തകരാറുണ്ടെന്നു കണ്ടെത്തിയിരുന്നു. നടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് പാലത്തിൽ വിള്ളലുകൾ ഉണ്ടായതെന്നും ഗിരിനാഥ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com