ADVERTISEMENT

ബെംഗളൂരു∙ നഗരത്തിൽ സ്മാർട്സിറ്റി പദ്ധതിയിൽ ഇതുവരെ പൂർത്തിയായത് 13 നിർമാണ പ്രവർത്തനങ്ങൾ മാത്രം. പദ്ധതി പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള സമയപരിധി അടുത്ത കൊല്ലം അവസാനിക്കാനിരിക്കെ 34 പദ്ധതികളുടെ നിർമാണം ഇഴയുന്നു.2015 ജൂൺ 25നാണ് സ്മാർട് സിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചത്. 2020ഓടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ഇതു 2023ലേക്ക് മാറ്റിയിരുന്നു. 47 നിർമാണങ്ങൾ നടത്താനുള്ള ബെംഗളൂരു നഗരത്തിൽ 28 ശതമാനം നിർമാണ പ്രവർത്തനങ്ങൾ മാത്രമാണു പൂർത്തിയായത്. 

ശിവാജി നഗർ ബസ് സ്റ്റാൻഡിന്റെ നവീകരണം വിധാൻ സൗധ, വികാസ സൗധ, എംഎസ് ബിൽഡിങ്, ആർടി നഗറിലെ ടിവി ടവർ ബിൽ‍ഡിങ് എന്നിവിടങ്ങളിൽ എൽഇഡി ബൾബുകൾ സ്ഥാപിക്കൽ, സർക്കാർ സ്കൂളുകളിലും ആശുപത്രികളിലും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള നവീകരണം ഉൾപ്പെടെയാണ് സ്മാർട്സിറ്റി പദ്ധതിയുടെ ഭാഗമായി ഇതുവരെ പൂർത്തിയായത്. 100 കോടി രൂപ മുടക്കി കബൺ പാർക്കിന്റെ നവീകരണം അടക്കമുള്ള മറ്റു നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതി പ്രകാരം ബെംഗളൂരുവിൽ ഒരു റോഡിന്റെ നിർമാണം പോലും ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നു സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സ്മാർട്ടാണ് തുമക്കൂരു

സംസ്ഥാനത്തെ സ്മാർട്ട് സിറ്റി പദ്ധതിയുടെ 37ശതമാനം ഇനിയും പൂർത്തിയാകാൻ ഉണ്ടെന്നിരിക്കെ കൂടുതൽ നിർമാണ പദ്ധതികൾ പൂർത്തിയായത് തുമക്കൂരിൽ. 139 എണ്ണം. ഇവിടെ 46 പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്. ദേവനഗരെ(115), ബെളഗാവി(109) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. സംസ്ഥാനത്ത് പദ്ധതി പ്രകാരമുള്ള 657 നിർമാണങ്ങളിൽ 412 എണ്ണമാണ് പൂർത്തിയായത്. 243 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. 2 പദ്ധതികൾ ടെൻഡർ ക്ഷണിക്കുന്ന ഘട്ടത്തിൽ മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പരിപാലനത്തെക്കുറിച്ച് തർക്കം രൂക്ഷം

പദ്ധതി പ്രകാരം നവീകരിച്ച റോഡുകളുടെ പരിപാലന ചുമതല ആർക്കാണെന്നതു സംബന്ധിച്ച സ്മാർട്ട് സിറ്റിയും ബിബിഎംപിയും തമ്മിൽ തർക്കം നിലനിൽക്കുന്നതായി ആക്ഷേപം. നവീകരിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ഇരു വിഭാഗവും വീഴ്ച വരുത്തുന്നതായി പരാതിയുണ്ട്. രാജ്ഭവൻ റോഡിലെ സൈക്കിൾ ട്രാക്കിലെ അപകടക്കുഴികൾ അടയ്ക്കാൻ വൈകിയതിനു പിന്നിൽ ഈ തർക്കമാണെന്നും ആരോപണം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com