ആശ്വാസം, ഈ മേൽപ്പാലം !
Mail This Article
ബെംഗളൂരു∙ ഹൈക്കോടതി അനുമതി നൽകിയതോടെ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിന് മുന്നിൽ കാൽനടക്കാർക്കുള്ള മേൽപാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. 2016 ലാണ് പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ ബസ് ടെർമിനലിന്റെ പ്രവേശനകവാടത്തെയും ടിംബർ യാർഡിനെയും ബന്ധിപ്പിച്ച് മേൽപാലം നിർമിക്കുന്നതിന് സ്വകാര്യ ഏജൻസിക്ക് ബിബിഎംപി അനുമതി നൽകിയത്.
ബാങ്ക് ഗ്യാരന്റി ഉൾപ്പെടുള്ള രേഖകൾ സമർപ്പിക്കാത്തതിനാൽ 2019ൽ അനുമതി പിൻവലിച്ചു. ഹൈക്കോടതിയിൽ നിന്ന് ബിബിഎംപി സ്റ്റേ ഉത്തരവ് നേടിയതോടെ പാലം പണി പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. സ്വകാര്യ ഏജൻസി നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ചാണ് നിർമാണം പൂർത്തിയാക്കാൻ ഇപ്പോൾ അനുവദിച്ചത്. പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികളാണ് ഇനി അവശേഷിക്കുന്നത്. ലിഫ്റ്റിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.
തിരക്ക്, അമിത വേഗം, അപകടം
ഏറെ കാലത്തെ മുറവിളികൾക്ക് ശേഷമാണ് സാറ്റലൈറ്റ് ബസ് ടെർമിനലിന് മുന്നിൽ കാൽനടപ്പാലം യാഥാർഥ്യമാകുന്നത്. കേരളആർടിസിയുടെ പ്രധാന ഓപ്പറേറ്റിങ് സെന്ററായ സാറ്റലൈറ്റിനെ ആശ്രയിക്കുന്ന മലയാളികളുൾപ്പെടെ ഏറെ ഭീതിയോടെയാണ് തിരക്കേറിയ മൈസൂരു റോഡ് മുറിച്ചുകടന്നിരുന്നത്. ലഗേജുമായി രാത്രി റോഡ് കടക്കുമ്പോൾ വാഹനമിടിച്ചുള്ള അപകടങ്ങളും പതിവാണ്.
2019ൽ മൈസൂരു റോഡിലെ ഗലി ആഞ്ജനേയ ക്ഷേത്രത്തിന് സമീപം കാൽനടപ്പാലം നിർമിച്ചെങ്കിലും ബസ് സ്റ്റാൻഡിൽ നിന്ന് മാറിയുള്ള ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷനിൽ ഇറങ്ങി കാൽനടയായി വരുന്നവരാണ് ഈ മേൽപാലത്തെ ആശ്രയിക്കുന്നത്. മഴക്കാലത്ത് ഇതിന് സമീപത്തെ കനാൽ നിറഞ്ഞൊഴുകുന്നതോടെ കാൽനടയാത്ര പോലും അസാധ്യവുമാണ്.