ഹംപിയെ പ്രണയിച്ച കാമിലി ദേശം മറന്ന് മരുകളായി
Mail This Article
ബെംഗളൂരു∙ കല്ലുകൾ കഥപറയുന്ന ഹംപി കാണാനെത്തിയ ബെൽജിയംകാരി കാമിലിക്ക് ചരിത്രകാഴ്ചകൾ കാണിച്ചുതന്ന അനന്തരാജുവിനോട് തോന്നിയത് വെറുമൊരു ഇഷ്ടമല്ല. ഭാഷയുടെയും ദേശങ്ങളുടെയും വേലിക്കെട്ടുകളെ ഇരുവരുടെയും പ്രണയവും വിവാഹവും അപ്രസക്തമാക്കുന്നു. ഹൊസ്പേട്ട് സ്വദേശി അനന്തരാജു (30)വും കാമിലി (27) യും കഴിഞ്ഞദിവസം വിവാഹിതരായതും ഹംപിയിൽ തന്നെ.
സന്നദ്ധസംഘടന പ്രവർത്തകയായ കാമിലി 2019ലാണ് കുടുംബസമേതം ഹംപി കാണാനെത്തിയത്. താമസവും ഭക്ഷണവും ഉൾപ്പെടെ ശരിയാകാതെ വലയുന്നതിനിടെ, ഓട്ടോ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ അനന്തരാജുവിനെ പരിചയപ്പെട്ടു. അനുയോജ്യമായ ഭക്ഷണം ഉൾപ്പെടെ അനന്തരാജുവിന്റെ നേതൃത്വത്തിൽ നൽകി. ഇന്ത്യക്കാരുടെ ആതിഥേയത്വത്തിനും വിശ്വസ്തതയ്ക്കും നന്ദിയർപ്പിച്ചാണ് ഇനിയും വരാമെന്ന് പറഞ്ഞ് കാമിലിയും കുടുംബവും മടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു.
വീട്ടുകാരുടെ അനുമതി ലഭിച്ചതോടെ ഒരു വർഷം മുൻപ് വിവാഹം തീരുമാനിച്ചെങ്കിലും കോവിഡ് നിയന്ത്രണം തടസ്സമായി. വെള്ളിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ കാമിലിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 40 പേരാണ് ബൽജിയത്തിൽ നിന്നെത്തിയത്. ഹംപിയിലെ ക്ഷേത്രത്തിൽ ഹൈന്ദവാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. വർഷങ്ങൾക്ക് മുൻപും ഹംപി കാണാനെത്തിയ വിദേശവനിത ടൂറിസ്റ്റ് ഗൈഡിനെ വിവാഹം കഴിച്ചിരുന്നു.