സ്വർണ ബിസ്കറ്റ് കടത്താൻ ശ്രമം: മലയാളി ഉൾപ്പെടെ പിടിയിൽ
Mail This Article
ബെംഗളൂരു∙ രണ്ടര കിലോ സ്വർണ ബിസ്കറ്റുകൾ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന് മലയാളി ഉൾപ്പെടെ 3 യുവാക്കളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു.
ബിസ്കറ്റ്, കുഴമ്പ് രൂപത്തിലാക്കി 2 കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താനുള്ള ശ്രമമാണ് വിഫലമാക്കിയത്. പിടിയിലായ 2 പേർ കർണാടക സ്വദേശികളാണ്.
കഴിഞ്ഞ ദിവസം ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ സീറ്റിനടിയിൽ സ്വർണം ഒട്ടിച്ചു കടത്താനായിരുന്നു പ്രതികൾ ശ്രമിച്ചത്. 15 സ്വർണ ബിസ്കറ്റുകൾ, 4 സ്വർണ ദണ്ഡുകൾ അടക്കം ഇവരിൽ നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
മലിനജല പ്ലാന്റിൽ സ്വർണ ബിസ്കറ്റുകൾ
ബെംഗളൂരു വിമാനത്താവളത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി. യുഎഇയിൽ നിർമിച്ച 6 ലക്ഷം വിലമതിക്കുന്ന 112 ഗ്രാം ബിസ്കറ്റുകളാണ് വിമാനത്താവള ജീവനക്കാർ കണ്ടെത്തിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ശുചിമുറിയിൽ ഉപേക്ഷിച്ച സ്വർണമാണ് പ്ലാന്റിൽ എത്തിയതെന്നാണ് സൂചന. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ലഹരിമരുന്ന് വിൽപന:
2 മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു∙ ലഹരിമരുന്ന് വിൽപന നടത്തിയ 2 മലയാളികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ഇജാസ്, വി.എം.അറാഫത്ത് എന്നിവരാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന 60 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ബേഗൂറിൽ താമസിക്കുന്ന ഇരുവരും നഗരത്തിലെ ലഹരിമരുന്ന് റാക്കറ്റിലെ അംഗങ്ങളായ ആഫ്രിക്കൻ പൗരന്മാരിൽ നിന്ന് എംഡിഎംഎ വാങ്ങി വിദ്യാർഥികൾക്കു വിൽപന നടത്തുകയായിരുന്നുവെന്നു സിസിബി അറിയിച്ചു. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.