ADVERTISEMENT

ബെംഗളൂരു∙ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിൽ, രാത്രികാലങ്ങളിലും മറ്റും ബൈക്ക് ടാക്സി യാത്ര സുരക്ഷിതമല്ലെന്ന ആശങ്കയിൽ നഗരം. ഒറ്റയ്ക്കും മറ്റും താമസിക്കുന്ന സ്ത്രീകൾ രാത്രികാലങ്ങളിൽ ബൈക്ക് ടാക്സി പോലുള്ള യാത്രാ സൗകര്യം ഉപയോഗിക്കുന്നതു സുരക്ഷിതമല്ലെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ബെംഗളൂരു സൗത്ത് ഈസ്റ്റ് പൊലീസ് ഡിസിപി സി.കെ.ബാവ അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ വിവരങ്ങൾ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പങ്കുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ഓട്ടോകളെയും ടാക്സികളെയും അപേക്ഷിച്ച് എളുപ്പത്തിൽ യാത്രയ്ക്കായി എത്തുമെന്നതും കുറഞ്ഞ നിരക്കുമാണു ബൈക്ക് ടാക്സികൾ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണു ബൈക്ക് ടാക്സികൾ സർവീസ് നടത്തുന്നത്.

കൂടുതൽ റൈഡുകൾ ലഭിക്കാൻ തിരക്കേറിയ നഗര നിരത്തുകളിലൂടെ അമിത വേഗത്തിലാണ് പലപ്പോഴും ബൈക്കുകൾ ഓടിക്കുന്നത്. ട്രാഫിക് സിഗ്നലുകൾ അടക്കമുള്ള നിയമങ്ങൾ ലംഘിക്കുന്നതും പതിവാണ്.ബൈക്ക് ബുക്ക് ചെയ്തതിനുശേഷം, കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്ന ജീവനക്കാരുടെ വാഗ്ദാനം വിശ്വസിച്ച് ഇതു കാൻസൽ ചെയ്ത് യാത്ര ചെയ്യുന്നതും പതിവാണ്. ഇത്തരം യാത്രക്കാരെ ട്രാക്ക് ചെയ്യാൻ കഴിയില്ലെന്നതു സുരക്ഷാ ഭീഷണി ഉയർത്തുന്നു. ഇത്തരം യാത്രകൾ ഒഴിവാക്കാൻ എല്ലാവരും തയാറാകണം.

അതിക്രമങ്ങൾ വർധിക്കുന്നു

കഴിഞ്ഞ കാലങ്ങളായി രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്കുനേരെ അതിക്രമങ്ങൾ വർധിക്കുകയാണ്. അതിനാൽ ജാഗ്രത പാലിക്കാൻ സ്ത്രീകൾ തയാറാകണം. രാത്രിയാത്രകളിൽ ബൈക്ക് ടാക്സി പോലുള്ള മാർഗങ്ങൾ പൂർണമായും ഒഴിവാക്കണം. യാത്രയുടെ വിവരങ്ങൾ നിരന്തരം സുഹൃത്തുക്കളുമായി പങ്കുവയ്ക്കണം. സലില കാപ്പൻ (സ്ഥാപക, റെഡ് കമ്യൂണിക്കേഷൻസ്)

ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതൽ

ബൈക്ക് ടാക്സി ഉൾപ്പെടെയുള്ളവയിലെ രാത്രിയാത്ര ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇരുചക്ര വാഹനത്തിൽ ഡ്രൈവർ റൂട്ട് മാറ്റിയാൽ പിൻസീറ്റ് യാത്രക്കാർക്കു ഗൂഗിൾ മാപ്പ് ഉപയോഗിച്ച് കണ്ടെത്താനാകില്ല.ഇതര സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്നു മനസ്സിലാക്കിയാൽ ചൂഷണം ചെയ്യാനുള്ള സാധ്യത കൂടും. 

3 വർഷങ്ങൾക്കു മുൻപ് ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാവിന്റെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിലെ അന്വേഷണവും എങ്ങുമെത്തിയില്ല. അതിനിടെയാണ് ഇവിടെ വീണ്ടും അക്രമം. ടി.ഒ.രജിത(അഭിഭാഷക, കർണാടക ഹൈക്കോടതി)

പൊതുഗതാഗത മാർഗങ്ങൾ കാര്യക്ഷമമാക്കണം

സുരക്ഷിത യാത്ര വാഗ്ദാനം ചെയ്യുന്ന പൊതുഗതാഗത യാത്രാ മാർഗങ്ങൾ കാര്യക്ഷമമായാൽ സ്ത്രീകൾക്ക് ഭീതികൂടാതെ രാത്രി സഞ്ചരിക്കാനാകും. രാത്രി 9ന് ശേഷം ബിഎംടിസി ബസുകൾ പ്രധാന റൂട്ടുകളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. വിമാനത്താവളത്തിലേക്കുള്ള വായുവജ്ര ബസുകൾ രാത്രി 12ന് ശേഷം മജസ്റ്റിക്കിൽ നിന്ന് മാത്രമാണു സർവീസ് നടത്തുന്നത്. 

വസ്ത്രനിർമാണ മേഖലയിൽ മാത്രം രണ്ടരലക്ഷം സ്ത്രീകൾ ജോലി ചെയ്യുന്ന നഗരത്തിൽ വ്യവസായ മേഖലകളിലേക്കു രാത്രി ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല. ജീവനക്കാരുടെ ക്ഷാമവും നഷ്ടക്കണക്കുമാണ് സർവീസ് ആരംഭിക്കുന്നതിന് തടസ്സമായി ബിഎംടിസി പറയുന്നത്. നമ്മ മെട്രോ രാവിലെ 5 മുതൽ രാത്രി 11.30 വരെ സർവീസ് നടത്തുന്നുണ്ടെങ്കിലും തുടർ യാത്രകൾക്ക് സ്ത്രീകൾക്ക് ഓട്ടോറിക്ഷകളും വെബ് ടാക്സികളുമാണ് പ്രധാന ആശ്രയം.

കാബ് സർവീസുകളിൽ സുരക്ഷയ്ക്ക് ജീവനക്കാരും

ഐടി കമ്പനികൾ ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള കാബുകളിൽ സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഡ്രൈവറെക്കൂടാതെ കമ്പനി നിയോഗിച്ച ഉദ്യോഗസ്ഥരും വേണമെന്നതാണ് നിയമം. കാബുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതോടെയാണു നിയമം നടപ്പിലാക്കിയത്. എന്നാൽ ഇതു പാലിക്കപ്പെടുന്നുണ്ടോയെന്നു കണ്ടെത്താനുള്ള പരിശോധനകൾ പലപ്പോഴും നടക്കുന്നില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതായാണു കമ്പനികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com