ടിക്കറ്റ് വിതരണത്തിന് ആളില്ല ആറ് ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് റെഡ് സിഗ്നൽ
Mail This Article
ബെംഗളൂരു∙ ടിക്കറ്റ് വിതരണം ഏറ്റെടുക്കാൻ ആളില്ലാതായതോടെ ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷന് കീഴിലെ 6 ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തി. ഇതിൽ 2 സ്റ്റേഷനുകൾ വിമാനത്താവളത്തിലേക്കുള്ള പാതയിലാണ്. യെലഹങ്ക–ദേവഹനള്ളി പാതയിലെ ദൊഡ്ഡജാല, അവതിഹള്ളി, കോലാറിലെ ഹുന്ദുകുല, ജനഘട്ട സ്റ്റേഷനുകളാണു പ്രവർത്തനം നിർത്തിയത്.
ഹാൾട്ട് സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണത്തിന്റെ ചുമതല സ്വകാര്യ ഏജൻസികൾക്കാണ്. യാത്രക്കാർ ഇല്ലാത്തതിനാൽ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെയാണ് ഈ സ്റ്റേഷനുകൾ ഏറ്റെടുക്കാൻ ഏജൻസികൾ താൽപര്യം പ്രകടിപ്പിക്കാത്തത്. 1915ൽ സ്ഥാപിച്ച ബെംഗളൂരു–ചിക്കബെല്ലാപുര ലൈനിൽ ഉൾപ്പെടുന്നതാണ് യെലഹങ്ക–ദേവനഹള്ളി പാതയും. ഇതിൽ ദൊഡ്ഡജാല, അവതിഹള്ളി, നന്ദിഹാൾട്ട്, ദേവനഹള്ളി സ്റ്റേഷനുകൾ പൈതൃക പദ്ധതിയുടെ ഭാഗമായി സമീപകാലത്താണു നവീകരിച്ചത്.
മെമു ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം
വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന കെഐഎ ഹാൾട്ട് സ്റ്റേഷൻ വഴി കടന്നുപോകുന്ന മെമു ട്രെയിനുകൾക്കു ദൊഡ്ഡജാലയിലും അവതിഹള്ളിയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം. കെഎസ്ആർ ബെംഗളൂരു–കോലാർ ഡെമു ട്രെയിൻ മാത്രമാണ് ഈ 2 സ്റ്റേഷനുകളിലും നിർത്തുന്നത്.
കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, യെലഹങ്ക, യശ്വന്ത്പുര എന്നിവിടങ്ങളിൽ നിന്ന് 8 ജോഡി മെമുവാണ് ദേവനഹള്ളി വരെ സർവീസ് നടത്തുന്നത്. ബയ്യപ്പനഹള്ളി, ചന്നസന്ദ്ര എന്നിവിടങ്ങളിലാണു മെമു ട്രെയിനുകൾക്കു സ്റ്റോപ്പുള്ളത്. എക്സ്പ്രസ് ടിക്കറ്റ് നിരക്കാണു മെമുവിന് ഈടാക്കുന്നത്. യെലഹങ്ക മുതൽ ദേവനഹള്ളി വരെയുള്ള പാത ഇരട്ടിപ്പിക്കാനുള്ള പ്രാരംഭ നടപടികൾ ദക്ഷിണ പശ്ചിമ റെയിൽവേ ആരംഭിച്ചിട്ടുണ്ട്.