നഗരത്തിൽ കൂടുതൽ സിസിടിവി ക്യാമറകൾ
Mail This Article
ബെംഗളൂരു∙ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഐടി മന്ത്രി അശ്വത്ഥ് നാരായൺ. രാജ്യത്തെ സുരക്ഷിത നഗരങ്ങളിൽ ഒന്നായി കണക്കാക്കുന്ന ബെംഗളൂരുവിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. ഇവ ആവർത്തിക്കാതിരിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബൈക്ക് ടാക്സി യാത്രയ്ക്കിടെയാണ് ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നായന്തഹള്ളിയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തു സ്വകാര്യ സ്കൂൾ ബസിനുള്ളിൽ വീട്ടമ്മയെ പീഡിപ്പിച്ച ഡ്രൈവറും പിടിയിലായിരുന്നു.സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അപരിചിതരുമായി യാത്ര ഒഴിവാക്കണമെന്നും യാത്രാവിവരങ്ങൾ സുഹൃത്തുക്കളും വീട്ടുകാരുമായി പങ്കുവയ്ക്കണമെന്നും പൊലീസ് അറിയിച്ചു
ഓവർടേക്ക് ചെയ്തതിന് മേൽജാതിക്കാരുടെ മർദനം ദലിത് യുവാവ് ജീവനൊടുക്കി
ബെംഗളൂരു∙ കോലാറിൽ ബൈക്കിൽ ഓവർടേക്ക് ചെയ്തതിനു മേൽജാതിക്കാർ മരത്തിൽ കെട്ടിയിട്ട് മർദിച്ച ദലിത് യുവാവ് ജീവനൊടുക്കി. പട്ടികജാതിക്കാരായ ആദി കർണാടക വിഭാഗത്തിൽ പെട്ട മുളബാഗിലു സ്വദേശി ഉദയ് കിരൺ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങാനായി ബൈക്കിൽ പോകുകയായിരുന്ന ഉദയിനെ നാംഗലിക്കു സമീപം വൊക്കലിഗ സമുദായക്കാരായ രാജു, ശിവരാജ്, ഗോപാൽ കൃഷ്ണപ്പ, മുനിവെങ്കടപ്പ എന്നിവർ തടഞ്ഞു നിർത്തുകയായിരുന്നു.
ബൈക്കുകളിലായി പോകുകയായിരുന്ന ഇവരെ ഉദയ് ഓവർടേക്ക് ചെയ്തതാണു പ്രകോപനം.ഉദയിന്റെ ബൈക്കും മൊബൈൽ ഫോണും പിടിച്ചുവച്ച ശേഷം ഇവ തിരിച്ചെടുക്കാൻ മുതിർന്നവരെയും കൂട്ടി തൊട്ടടുത്ത ഗ്രാമത്തിൽ ചെല്ലാൻ ഇവർ ആവശ്യപ്പെട്ടു. ഇവിടേക്ക് ഓട്ടോയിൽ എത്തിയെങ്കിലും മരത്തിൽ കെട്ടിയിട്ടു മർദിച്ചു. ഇതിൽ മനംനൊന്ത് മണിക്കൂറുകൾക്കകം ഫാംഹൗസിലെ മരത്തിൽ ഉദയ് തൂങ്ങിമരിച്ചെന്നാണു കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതികൾ ഒളിവിലാണ്. നാംഗലി പൊലീസ് ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി.