ഇടിയോടിടി, റിസർവ് ചെയ്തിട്ടും ഇരിപ്പിടമില്ല ജനറൽ കോച്ചുകൾ കുറച്ചു; റിസർവേഷൻ കോച്ചുകളിൽ തള്ളിക്കയറ്റം
Mail This Article
ബെംഗളൂരു∙ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ (യുആർ) വെട്ടിച്ചുരുക്കിയതോടെ റിസർവേഷൻ കോച്ചുകളിൽ തള്ളിക്കയറ്റം. റിസർവേഷനുള്ളവർക്ക് ട്രെയിനിൽ കയറാൻ പോലും കഴിയുന്നില്ലെന്ന് വ്യാപക പരാതി. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുകളാക്കി മാറ്റിയതോടെയാണ് നേരത്തെ 4 ജനറൽ കോച്ചുകളുണ്ടായിരുന്നതു 2 എണ്ണമായി ചുരുങ്ങിയത്. ഇതിൽ ഒരെണ്ണം മുന്നിലും രണ്ടാമത്തേതു പിന്നിലുമായാണ് ഘടിപ്പിക്കുന്നത്.
കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ്, മൈസൂരു–കൊച്ചുവേളി, യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് ട്രെയിനുകളിലാണു കോച്ചുകൾ കുറഞ്ഞത്. തെക്കോട്ടുള്ള ട്രെയിനുകളിൽ കന്റോൺമെന്റ്, കെആർപുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിൽ നിന്നാണ് അൺറിസർവ്ഡ് ടിക്കറ്റുകാർ റിസർവേഷൻ കോച്ചിലേക്കു തള്ളിക്കയറുന്നത്. കണ്ണൂർ ട്രെയിനിൽ ബാനസവാടി, ഹൊസൂർ എന്നിവിടങ്ങളിലാണു തള്ളിക്കയറ്റം കൂടുതൽ. റിസർവ് ചെയ്തവർക്ക് സീറ്റിൽ ഇരിക്കാൻ പോലും കഴിയാത്ത വരുന്നതോടെ യാത്രക്കാർ തമ്മിൽ തർക്കവും പതിവാണ്.
പഴയ കോച്ചുകൾ പെയിന്റടിച്ച് എൽഎച്ച്ബിയാക്കും
ആദ്യമെല്ലാം എല്ലാ കോച്ചുകളും എൽഎച്ച്ബിയാക്കിയിരുന്നു, ഇപ്പോൾ അതിലും വെള്ളം ചേർക്കുന്ന നിലപാടാണ് റെയിൽവേ സ്വീകരിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി കോച്ചുകൾ മാറ്റുമ്പോൾ പകരം പഴയ കോച്ചുകൾ എൽഎച്ച്ബിയുടെ പെയിന്റടിച്ച് എത്തിക്കും. ഈ പഴഞ്ചൻ കോച്ചുകളാണ് ജനറൽ കോച്ചുകളായി ഘടിപ്പിക്കുന്നത്.