ADVERTISEMENT

ബെംഗളൂരു∙  നഗരത്തിൽ നിന്നുള്ള  സ്വകാര്യ ബസുകൾ വിജയകരമായി സർവീസ് നടത്തുന്ന റൂട്ടുകളിൽ കേരള ആർടിസി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിനോട് മൗനംപാലിച്ച് അധികൃതർ. കഴിഞ്ഞ ഏപ്രിലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിൽ പുതിയ റൂട്ടുകൾ സംബന്ധിച്ച നിർദേശങ്ങൾ മലയാളി സംഘടനാ പ്രതിനിധികൾ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദമായ നിവേദനവും നൽകിയിരുന്നു. പുതിയ റൂട്ടുകളെ സംബന്ധിച്ച് സാധ്യത പഠനം നടത്താൻ കേരള ആർടിസി അധികൃതർക്ക് നിർദേശം നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

കണ്ണൂരിലേക്ക് 2 റൂട്ടുകൾ 

കണ്ണൂരിലേക്ക് പുതിയ 2 റൂട്ടുകളാണ് പരിഗണനയിലുള്ളത്.  ബെംഗളൂരുവിൽ നിന്ന് ഇരിട്ടി, മട്ടന്നൂർ, കൂടാളി, ചാലോട്  വഴി കണ്ണൂരിലെത്തുന്ന റൂട്ടിലൂടെ കഴിഞ്ഞ ഓണക്കാലത്ത് കെഎസ്ആർടിസി സ്പെഷൽ ബസ് സർവീസ് നടത്തിയത് വിജയകരമായിരുന്നു. ഇരിട്ടി, മട്ടന്നൂർ എയർപോർട്ട് റോഡ്, അഞ്ചരക്കണ്ടി, ചക്കരക്കൽ വഴി കണ്ണൂരിലെത്തുന്നതാണ് രണ്ടാമത്തെ റൂട്ട്. നാദാപുരം വഴി കോഴിക്കോട് ഇരിട്ടി, മട്ടന്നൂർ, പെരിങ്ങത്തൂർ, നാദാപുരം, വടകര, കൊയിലാണ്ടി വഴി കോഴിക്കോട്  സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. നാഗർകോവിൽ വഴി തിരുവനന്തപുരം 

യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യം കാരണം തിരുവനന്തപുരത്തേക്ക് ദിണ്ടിഗൽ, തിരുനെൽവേലി, നാഗർകോവിൽ വഴി സ്വിഫ്റ്റ് എസി സ്‌ലീപ്പർ സർവീസ് ആരംഭിച്ചത് വിജയകരമായിരുന്നു. 3 വർഷം മുൻപ് ഓണക്കാലത്ത് സ്പെഷൽ ബസുകളാണ് ഈ റൂട്ടിൽ ആദ്യമായി ഓടിച്ചത്. ഇത് ലാഭകരമായതോടെയാണ് ഏപ്രിൽ മുതൽ സ്ഥിരം സർവീസ് ആരംഭിച്ചത്. 12– 13 മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്താമെന്നതാണ് സർവീസിനെ ജനപ്രിയമാക്കിയത്. കൂടാതെ പയ്യന്നൂരിലേക്ക് ആലക്കോട്, ചെറുപുഴ വഴി തുടങ്ങിയ സ്പെഷൽ ബസും  പിന്നീട് സ്ഥിരം സർവീസാക്കി മാറ്റിയിരുന്നു.  കോവിഡിനെ തുടർന്ന് നിർത്തിവച്ച കേരള ആർടിസിയുടെ സ്ഥിരം സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല.  തൊട്ടിൽപാലം, കട്ടപ്പന,   കോഴിക്കോടേക്ക് കുറ്റ്യാടി, പേരാമ്പ്ര വഴിയുള്ള എക്സ്പ്രസ് സർവീസുകളാണ്  ഇനിയും തുടങ്ങാത്തത്. 

 

സിദ്ദിഖ് തങ്ങൾ (ഓൾ ഇന്ത്യ കെഎംസിസി)

‘‘സ്വകാര്യ ബസുകൾ വർഷങ്ങളായി ഓടുന്ന റൂട്ടുകളിൽ കേരള ആർടിസി സർവീസുകൾ ആരംഭിച്ചാൽ മികച്ച വരുമാനം കിട്ടും. കോവിഡിനെ തുടർന്ന് ചുരുക്കം സ്വകാര്യ ബസുകൾ മാത്രമാണ് മലബാർ മേഖലയിലേക്ക് സർവീസ് നടത്തുന്നത്. നഗരത്തിലെ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരിൽ വലിയൊരു വിഭാഗം ഈ മേഖലയിൽ നിന്നുള്ളവരാണ്.  ട്രെയിൻ സർവീസുകൾ പരിമിതമായതിനാൽ ബസുകളെയാണ് കൂടുതലായി  ആശ്രയിക്കുന്നത്. കേരള ആർടിസി സർവീസ് ആരംഭിച്ചാൽ സ്വകാര്യ ബസുകളെ അപേക്ഷിച്ച് ചുരുങ്ങിയ ചെലവിൽ യാത്രാ ചെയ്യാൻ സാധിക്കും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com