ADVERTISEMENT

ബെംഗളൂരു∙ നഗരത്തിൽ കുറഞ്ഞ നിരക്കിൽ പരിസ്ഥിതി സൗഹാർദ, സുരക്ഷിത യാത്ര വാഗ്ദാനം ചെയ്ത് ഇലക്ട്രിക് ബൈക്ക് ടാക്സികൾ നിരത്തിലേക്ക്. ഇതിനായി ബൈക്ക് ഷെയറിങ് കമ്പനികളായ ബൗൺസ്, ബ്ലൂ സ്മാർട് എന്നിവ നൽകിയ അപേക്ഷ അംഗീകരിച്ചതായും ഉടൻ ലൈസൻസ് നൽകുമെന്നും ഗതാഗത കമ്മിഷണർ എസ്.എൻ.സിദ്ധരാമപ്പ പറഞ്ഞു. 10 കിലോമീറ്റർ വരെ സർവീസ് നടത്താനാണ് കമ്പനികൾക്ക് അനുമതി നൽകുക. നിലവിൽ ഗതാഗത വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഊബറും റാപ്പിഡോയും നഗരത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നത്. 

നവംബർ 25ന് ഇലക്ട്രോണിക് സിറ്റിക്കു സമീപം നീലാദ്രിനഗറിൽ മലയാളി യുവതിയെ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ഇതോടെയാണ് ബൈക്ക് ടാക്സി സർവീസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടികളുമായി അധികൃതർ മുന്നോട്ടു വന്നത്. വനിതാ യാത്രികരുടെ സുരക്ഷാർഥം സ്ത്രീകളെയും ഇ–ബൈക്ക് ഡ്രൈവർമാരായി നിയമിക്കുമെന്ന് ബൗൺസ് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടുതൽ കമ്പനികൾ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെന്നതിനാൽ വരും ദിവസങ്ങളിൽ ബൈക്ക് ടാക്സി സർവീസ് വ്യാപകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5 കിലോമീറ്ററിന് 25 രൂപ

5 കിലോമീറ്ററിനു 25 രൂപ, 10 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കിലാകും ഇലക്ട്രിക് ബൈക്ക് ടാക്സികൾ സർവീസ് നടത്തുക. നിലവിലെ ബൈക്ക് ടാക്സി നിരക്കിനേക്കാൾ ഏറെ കുറവാണിത്. പാനിക് ബട്ടണും നൂതന ജിപിഎസ് സംവിധാനവും ഘടിപ്പിച്ച ബൈക്കുകളാകും സർവീസ് നടത്തുക. ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ പരിശോധിച്ച ശേഷമാകും നിയമിക്കുകയെന്നു കമ്പനികൾ അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ പൊലീസിനും കൈമാറും. ഡ്രൈവറും യാത്രക്കാരനും ഹെൽമറ്റ് ധരിക്കണമെന്നതു നിർബന്ധമാക്കും. നിലവിൽ ബൈക്ക് ടാക്സികളിൽ ചട്ടവിരുദ്ധമായ ഹെൽമറ്റാണ് ഇരുവരും ധരിക്കുന്നതെന്ന പരാതി വ്യാപകമായിരുന്നു. 15 വയസ്സിനും മുകളിലുള്ളവർക്കാണു യാത്രയ്ക്ക് അനുമതിയുള്ളത്.

വിദ്യാർഥിനികൾക്ക് പാർട് ടൈം ജോലി സാധ്യത

ഇലക്ട്രിക് വാഹനം വരുന്നത് പുതിയൊരു യാത്രാനുഭവം തന്നെയാകും നഗരവാസികൾക്കു സമ്മാനിക്കുക. എന്നാൽ മുൻകാല അനുഭവങ്ങൾ കണക്കിലെടുത്ത് ഇവരെ നിയന്ത്രിക്കാൻ സർക്കാരിന്റെ നിരന്തരമായ ഇടപെടലുകൾ ആവശ്യമാണ്. സ്ത്രീകളെ ബൈക്ക് ഡ്രൈവർമാരായി നിയമിക്കുന്നത് സുരക്ഷ വർധിപ്പിക്കാനും വിദ്യാർഥിനികൾക്കു ഉൾപ്പെടെ പാർട് ടൈം ജോലി സാധ്യതയും നൽകുന്നുണ്ട്.

എസ്. കീർത്തന, സിങ്ങസാന്ദ്ര

ഓലയ്ക്കും ഊബറിനും ലൈസൻസില്ല

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ വെബ് ടാക്സി കമ്പനികളായ ഓലയ്ക്കും ഊബറിനും ലൈസൻസ് പുതുക്കി നൽകാനാകില്ലെന്ന് ഗതാഗത വകുപ്പ്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഉടൻ സർവീസുകളെ ബാധിക്കില്ല. ജിപിഎസ് സംവിധാനം, പാനിക് ബട്ടൺ എന്നിവ സ്ഥാപിക്കുക, ഡ്രൈവർമാരുടെ വ്യക്തി വിവരങ്ങൾ ആപ്പിലൂടെ യാത്രക്കാരെ അറിയിക്കുക എന്നീ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണു നടപടി. കമ്പനികൾ പ്രവർത്തിക്കുന്ന നഗരത്തിൽ തന്നെ കൺട്രോൾ റൂം സ്ഥാപിക്കണമെന്ന നിയമവും പാലിക്കാൻ തയാറായില്ലെന്ന് സിദ്ധരാമപ്പ പറഞ്ഞു. ഊബറിന്റെ കൺട്രോൾ റൂം മധ്യപ്രദേശിലെ ഇൻഡോറിലാണു സ്ഥിതി ചെയ്യുന്നത്.  ഓലയുടെ കൺട്രോൾ റൂം കോറമംഗലയിലും. ഇവിടെ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിർദേശങ്ങൾ പാലിക്കാൻ ഊബറിനു 45ഉം ഓലയ്ക്കു 30ഉം ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com