ADVERTISEMENT

ബെംഗളൂരു∙ പെർമിറ്റുള്ള ബസുകളുടെ ക്ഷാമം കാരണം റിപ്പബ്ലിക് ദിന അവധിക്ക് തിരക്ക് കൂടുതലുള്ള ഇന്ന് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാനാവാതെ കേരള ആർടിസി. രാത്രി 8.15നു എറണാകുളത്തേക്ക് സേലം വഴി ഒരു ഡീലക്സ് ബസ് മാത്രമാണ് തെക്കൻ കേരളത്തിലേക്ക് അധികമായി അനുവദിച്ചത്. റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഈ ബസിലെ മുഴുവൻ ടിക്കറ്റും തീർന്നു.  

കോഴിക്കോട്ടേക്ക് 3 സ്പെഷലുകൾ ഉണ്ടാകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും റിസർവേഷൻ ആരംഭിച്ചിട്ടില്ല. പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തന്നെ തീർന്നതോടെ കേരള ആർടിസിയെയാണ്  കൂടുതൽ പേരും ആശ്രയിക്കുന്നത്. അവസരം മുതലാക്കി സ്വകാര്യ ബസുകൾ പതിവു പോലെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടി വരെ കൂട്ടിയിട്ടുണ്ട്. എറണാകുളത്തേക്ക് ഇന്ന് എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസിൽ 3800–4500 രൂപ വരെയാണ്  നിരക്ക്. 

പരിഹരിക്കാതെ പെർമിറ്റ് ക്ഷാമം

സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളില്ലാത്തതാണ് ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കുന്നതിന് കേരള ആർടിസിക്ക് തടസ്സമാകുന്നത്. തെക്കൻ കേരളത്തിൽ നിന്ന് വരുന്ന ബസുകൾക്ക് കർണാടകയ്ക്ക് പുറമേ തമിഴ്നാടിന്റെ കൂടെ പെർമിറ്റ് വേണം. വടക്കൻ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് കർണാടകയുടെ പെർമിറ്റ് മാത്രം മതിയെങ്കിലും കോഴിക്കോട്, കണ്ണൂർ ഡിപ്പോകളിലെ എക്സ്പ്രസ്, ഡീലക്സ് ബസുകളിൽ പലതിന്റേയും പെർമിറ്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി.  

സ്വിഫ്റ്റ് ബസുകൾ വന്നെങ്കിലും ഇതെല്ലാം നിലവിൽ ഓടിയിരുന്ന ബസുകൾക്ക് പകരമാണ് അനുവദിച്ചത്. തിരുവനന്തപുരത്തേക്കുള്ള 2 വോൾവോ ബസുകൾ അറ്റകുറ്റപ്പണിക്കായി മാറ്റിയതോടെ ആഴ്ചകളായി ഇവ ഓടുന്നില്ല. പകരം ബസ് ഏർപ്പെടുത്തിയിട്ടുമില്ല. വാരാന്ത്യങ്ങളിൽ മികച്ച കലക്‌ഷൻ ലഭിച്ചിരുന്ന സർവീസുകളാണ് രണ്ടും. 

കൂടുതൽ ബസുകളുമായി കർണാടക ആർടിസി 

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഇന്ന് 19 സ്പെഷൽ ബസുകളാണ് കർണാടക ആർടിസി ഓടിക്കുന്നത്. എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് 5 വീതവും  പാലക്കാട്ടേക്ക് നാലും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 4 വീതവും കോട്ടയത്തേക്ക് ഒരു അധിക സർവീസുമാണ് അനുവദിച്ചത്. കൂടാതെ മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് ഒരു അധിക സർവീസ് കൂടിയുണ്ട്.  കേരളത്തിൽ നിന്ന് തിരിച്ച്  29നും കർണാടക അധിക സർവീസുകളിലേക്കുള്ള ബുക്കിങ് തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com