ADVERTISEMENT

ബെംഗളൂരു∙  ഫെബ്രുവരി അവസാനം ഉദ്ഘാടനത്തിന് ഒരുങ്ങുന്ന 10 വരി ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ  (എൻഎച്ച് 275)  അപകടങ്ങളും ഗതാഗതലംഘനങ്ങളും കുറയ്ക്കാൻ നിർമിത ബുദ്ധി (എഐ)സംവിധാനം നടപ്പാക്കും. ഇന്റലിജന്റ് ഹൈവേ ഇൻഫർമേഷൻ ആൻഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐഎച്ച്ഐ–ടിഎംഎസ്) ആണു സജ്ജമാകുന്നത്. അപകടങ്ങളും ഗതാഗത ലംഘനങ്ങളും തൽസമയം  പൊലീസിനെയും ഫയർഫോഴ്സിനെയും ആംബുലൻസ് സേവനദാതാക്കളെയും അറിയിക്കാൻ ഇതിലൂടെ കഴിയും. 

അപകടങ്ങൾ ഉണ്ടായാൽ കാലതാമസമില്ലാതെ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമെന്നതാണു മെച്ചം. റോഡുകളിലെ കുഴികൾ, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനും കഴിയും. ട്രാഫിക് നിയമലംഘനം കണ്ടെത്താൻ ഓരോ അരകിലോമീറ്ററിലും സിസിടിവി ക്യാമറകൾ ഉണ്ടാകും. കേന്ദ്രീകൃത കമാൻഡ് സെന്ററിൽ ഉടൻ തന്നെ വിവരങ്ങൾ ലഭ്യമാകും. ലെയ്ൻ തെറ്റിച്ചുള്ള ഓട്ടം, വേഗപരിധി, യു ടേൺ, വൺവേ എന്നിവ തെറ്റിക്കൽ തുടങ്ങിയവ കണ്ടെത്തുന്നതിനൊപ്പം നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാനും സാധിക്കും. 

ടോൾ ബൂത്തുകളും നിയന്ത്രണത്തിൽ 

ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാൻ ആപ്പ് അധിഷ്ഠിത സംവിധാനവും ഇതിന്റെ ഭാഗമായി വരും. കമാൻഡ് സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ച് വാഹനങ്ങളെ വേഗത്തിൽ കടത്തിവിടും. 118കിലോമീറ്റർ പാതയിൽ ശ്രീരംഗപട്ടണയിലും രാമനഗര ബിഡദിയിലുമാണ് ടോൾ ബൂത്തുകൾ. 

∙ തലവേദനയായി മോഷണം 

മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷ ഉപകരണങ്ങൾ മോഷണം പോകുന്നതു പതിവാകുന്നു. അപകടങ്ങൾ തടയാനുള്ള ക്രാഷ് ബാരിയറുകളാണു മുറിച്ച് കടത്തുന്നത്.. ബിഡദി, രാമനഗര എന്നിവിടങ്ങളിലാണ് കൂടുതൽ ബാരിയറുകൾ നഷ്ടപ്പെട്ടിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com