ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌ വേയിൽ (എൻഎച്ച് 275)  വാഹനങ്ങൾ തെന്നിയും മറ്റും അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുമെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). രണ്ടാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാതയിൽ അപകടങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് എൻഎച്ച്എഐ വിശദീകരണവുമായി രംഗത്തെത്തിയത്. 

പാലങ്ങളിൽ റീടാറിങ്

മേൽപാലങ്ങളിൽ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മറിയുന്ന പ്രശ്നം പരിഹരിക്കും. ഇതിനായി അപാകത കണ്ടെത്തിയ സ്ഥലങ്ങളിൽ റീടാറിങ് ചെയ്യും. ബിഡദി ബൈപാസിലെ മേൽപാലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പാലങ്ങളുടെ ഗർഡറുകൾ യോജിപ്പിക്കുന്ന ഇടങ്ങളിലെ തകരാർ പരിഹരിച്ചു. 

വെള്ളം കളയാൻ പൈപ്പുകൾ

കഴിഞ്ഞ ദിവസം വേനൽമഴയിൽ പ്രധാനപാതയിൽ  വെള്ളം കയറിയ ബിഡദിക്കും രാമനഗരയ്ക്കും ഇടയിലെ സംഗബസവനദൊഡ്ഡിയിൽ വെള്ളം ഒഴുക്കികളയാൻ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. ഇവിടെ സർവീസ് റോഡിനോട് ചേർന്ന് വെള്ളം ഒഴുകാൻ സ്ഥാപിച്ച ഓടകൾ പ്രദേശത്തെ കർഷകർ മണ്ണിട്ട് അടച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്.

112 കിലോമീറ്റർ സർവീസ് റോഡ്

ബെംഗളൂരു മുതൽ മൈസൂരു വരെ 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ ഇരുവശങ്ങളിലുമായി 112 കിലോമീറ്ററിലാണ് 2 വരി സർവീസ് റോഡുകൾ നിർമിക്കുന്നത്. നാട്ടുകാരുടെ വാഹനങ്ങൾ തടസ്സം കൂടാതെ കടന്നുപോകാനാണിത്.

പോരായ്മകളെ പ്രചാരണ വിഷയമാക്കി ദൾ, കോൺഗ്രസ്

അതിവേഗ പാത വെള്ളക്കെട്ടിൽ മുങ്ങിയതിനെ തുടർന്ന് അധികൃതർക്കെതിരെ രൂക്ഷവിമർശനം.  8172 കോടിരൂപ ചെലവഴിച്ച് നിർമിച്ച എക്സ്പ്രസ് വേ ചാറ്റൽ മഴയിൽ പോലും മുങ്ങുന്ന  ചിത്രങ്ങളും വിഡിയോകളും സഹിതമാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ സമൂഹമാധ്യമ പേജുകളിൽ ഹാഷ് ടാഗ് ചെയ്ത് പ്രചാരണം ഊർജിതമാക്കിയത്. നിർമാണ സമയത്തും വെള്ളം കയറിയ പ്രദേശങ്ങളിൽ ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാതെയാണ് റോഡ് നിർമാണം പൂർത്തിയാക്കിയതെന്നായിരുന്നു പ്രധാന ആരോപണം. 

എന്നാൽ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നാണ് കേന്ദ്രവും കർണാടകയും ഭരിക്കുന്ന  ബിജെപിയുടെ ജനപ്രതിനിധികളുടെ വാദം. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഓൾഡ് മൈസൂരു മേഖലയിൽ കോൺഗ്രസും ജനതാദളും എക്സ്പ്രസ് വേ  പ്രധാന പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com