വെള്ളിത്തിരയിൽ മധുവിനെ കൺനിറയെ കണ്ട്, വിതുമ്പി സഹോദരിയും അമ്മയും
Mail This Article
ബെംഗളൂരു∙ ഞങ്ങളുടെ മധുവിനെ കാണാൻ വന്നതാണ്. അവസാന സമയത്തോ അവനെ കാണാൻ കഴിഞ്ഞില്ല..... പറഞ്ഞു പൂർത്തിയാക്കും മുൻപേ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി സരസുവിന്റെ ശബ്ദമിടറി. രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മധുവിന്റെ ജീവിതം പ്രമേയമായ ‘ആദിവാസി– ദ് ബ്ലാക്ക് ഡെത്ത്’ പ്രദർശനം കാണാൻ അമ്മ മല്ലിക്ക് ഒപ്പം എത്തിയതാണ് അവർ.
ബന്ധുക്കളും അഭിനേതാക്കളായ ഗോത്ര കലാകാരന്മാരും ഒപ്പം ഉണ്ടായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ആസ്വാദകർ ചിത്രത്തെ വരവേറ്റത്. മധുവിനെ കൊലപ്പെടുതിയ കേസിൽ കോടതി നാളെ വിധി പറയാനിരിക്കെ, നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഇവർ പറഞ്ഞു. മധു സംസാരിച്ചിരുന്ന മുഡുക ഭാഷയിൽ ഒരുക്കിയ ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്തത്. അപ്പാനി രവിയാണ് മധുവിനെ അവതരിപ്പിച്ചത്.
ചന്ദ്രൻ മാരി, മുരുകേശ് ഭൂതുവഴി, മുത്തുമണി, വിയാൻ, ബി. രാജേഷ്, പ്രകാശ് വാടിക്കൽ, റോജി പി. കുര്യൻ, അനിഷ് പുലിയറ ഉൾപ്പെടെയുള്ളവരാണു മറ്റു അഭിനേതാക്കൾ. കൊലപ്പെടുന്നതിന് മുൻപുള്ള മധുവിന്റെ ജീവിതവും സിനിമയിലുണ്ട്. ഒപ്പം കാടിനെ സ്നേഹിക്കുന്ന ഒരു സമൂഹം അധിനിവേശത്തിന്റെ കോടാലിക്കൈകളിൽ ഇല്ലാതായത് എങ്ങനെയെന്നും സിനിമ പറയുന്നു. മുംബൈ, രാജസ്ഥാൻ ചലച്ചിത്രോത്സവങ്ങളിൽ ചിത്രത്തിനു പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവം നാളെ സമാപിക്കും.