സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 പേർ മരിച്ചു
Mail This Article
മൈസൂരു∙ ടി.നരസിപുരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. മരിച്ച 10 പേരും കാർ യാത്രക്കാരാണ്. ഗുരുതരമായി പരുക്കേറ്റ 3 പേരെ മൈസൂരു കെആർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാരായ 20 പേർക്കും പരുക്കേറ്റു. ബെള്ളാരി സംഗനക്കരെ സ്വദേശികളായ മഞ്ജുനാഥ് (35), പൂർണിമ (30), പവൻ (10), കാർത്തിക് (8), സന്ദീപ് (24), സുജാത (40), കോട്രേഷ് (45), ഗായത്രി (35), ശ്രേയ (3), ഡ്രൈവർ ആദിത്യ (37) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ജനാർദ്ദന, ശശീധർ, പുനീത് എന്നിവർക്കാണ് പരുക്കേറ്റത്.
കൊല്ലേഗൽ–ടി.നരസിപുര സംസ്ഥാനപാതയിൽ കുറുബൂരു ഗ്രാമത്തിൽ വൈകിട്ട് മൂന്നിനായിരുന്നു അപകടം. 27നാണ് മൈസൂരുവിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ ബെള്ളാരിയിൽ നിന്ന് 13 അംഗസംഘം എത്തിയത്. മലെ മഹാതേശ്വര ഹിൽസ് സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
സ്ഥിരം അപകടമേഖലയായ ഇവിടെ നിയന്ത്രണം വിട്ട കാർ എതിരേ വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരെ മൈസൂരു കെആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ചാമരാജ്നഗർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൂർണമായും തകർന്ന കാറിനുള്ളിൽ നിന്നാണ് 7 പേരുടെ മൃതദേഹങ്ങൾ കിട്ടിയതെന്ന് മൈസൂരു എസ്പി സീമാ ലഡ്കർ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പ് വരുത്താൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി.