വിശേഷദിനങ്ങൾക്ക് മധുരമേകാൻ ലുമിനാസ് ഫുഡ്സിലെ കേക്കുകൾ
Mail This Article
ബെംഗളൂരു∙ ജന്മദിനവും വിവാഹവും ഉൾപ്പെടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾക്കു കേക്കിന്റെ രുചി പകരുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി ഷാജി തോമസ്. രുചിക്കൊപ്പം രൂപയുടെ വൈവിധ്യം കൊണ്ടും ആകർഷിക്കുന്നതാണ് ലുമിനാസ് ഫുഡ്സിലെ കേക്കുകൾ.
ദുബായിൽ ഐടി ജീവനക്കാരനായിരുന്ന ഷാജി 13 വർഷം മുൻപാണ് ബെംഗളൂരുവിലെത്തുന്നത്. സ്ഥലംമാറ്റമായിരുന്നു കാരണം. ഐടി ജോലിയുടെ ഇടവേളകളിൽ സ്വന്തമായൊരു സംരംഭമെന്ന ആശയമാണ് ലുമിനാസ് ഫുഡ്സിലേക്ക് എത്തിയത്. കോഴിക്കോട് സ്വദേശി ഡാർവിയിൽ നിന്ന് ബേക്കറി ഏറ്റെടുത്ത ഷാജി അതു വികസിപ്പിച്ചു.ക്രിസ്മസ് കേക്കുകൾക്കു പുറമേ ആഘോഷവേളകളിൽ ആവശ്യക്കാർക്ക് വ്യത്യസ്ത രൂപത്തിലും ഫ്ലേവറിലും കേക്ക് എത്തിച്ചു നൽകി. കണ്ണൂർ സ്വദേശി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേക്ക് നിർമിക്കുന്നത്.
പ്രിസർവേറ്റീവുകൾ ഉപയോഗിക്കാതെ പരമാവധി കുറഞ്ഞ വിലയ്ക്ക് വിഭവങ്ങൾ ആവശ്യക്കാരിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് ഷാജി പറയുന്നു. കൊത്തന്നൂരിൽ ഗുബ്ബി ക്രോസിലും ക്രിസ്തു ജയന്തി കോളജിനു സമീപവുമായി 2 ഔട്ട്‌ലെറ്റുകളാണ് നിലവിലുള്ളത്. ബേക്കറിക്കൊപ്പം ഐടി ജോലിയും മുന്നോട്ടു കൊണ്ടു പോകുന്ന ഷാജിക്കു ഭാര്യ ബീനയുടെ പിന്തുണയാണ് ശക്തി. കൊത്തന്നൂരിലാണ് താമസം.
∙ഡെത്ത് ബൈ ചോക്ലേറ്റ്
ചോക്ലേറ്റിന്റെ സ്വപ്ന സമാനമായ ലോകം സമ്മാനിക്കുന്ന ഡെത്ത് ബൈ ചോക്ലേറ്റ്, ഐറിഷ് കോഫി, ബ്ലൂ ബെറി, റെഡ് വെൽവറ്റ്... ഏതു ഫ്ലേവറിലുള്ള കേക്കും ഇവിടെ റെഡി. കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെ ഇഷ്ടാനുസരണം ഏതു രൂപത്തിലും ഇവ നിർമിച്ച് വീടുകളിൽ എത്തിച്ചു നൽകും. ക്രിസ്മസിന് നാടൻ രീതിയിൽ തയാറാക്കുന്ന കാരറ്റ് ആൻഡ് ഡേറ്റ്സ് കേക്കിനും പ്ലം കേക്കിനും ഒട്ടേറെ ആരാധകരുണ്ട്. ബർഗറും പിസ റോളും പെപ്പർ ചിക്കൻ പ്ലേറ്റും ചോക്ലേറ്റ് ഡോണറ്റ്സും ഉൾപ്പെടെ വിഭവങ്ങളുടെ പട്ടിക നീളുന്നു.