ADVERTISEMENT

ബെംഗളൂരു∙ കെആർ പുരം റെയിൽവേ, മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന കാൽനട മേൽപാലത്തിന്റെ നിർമാണം ഇഴയുന്നു. തിരക്കേറിയ റോഡ് കടക്കാതെ റെയിൽവേ സ്റ്റേഷനിൽ നിന്നു മെട്രോ സ്റ്റേഷനിലേക്ക് എത്താൻ സഹായിക്കുന്ന മേൽപാലമാണിത്.

എന്നാൽ ജനുവരി അവസാനത്തോടെ തുറക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും 3 മാസമായി നിർമാണം നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ കേരളത്തിൽ നിന്നുൾപ്പെടെ ട്രെയിനുകളിൽ എത്തുന്നവർ ലഗേജുമായി റോഡ് കടക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ പ്രതിദിനം 30,000 പേർ റോഡ് കടക്കുന്നതായാണ് പൊലീസിന്റെ കണക്ക്. കാൽനടയാത്രക്കാരെ സുരക്ഷിതമായി റോഡ് കടത്താൻ ട്രാഫിക് പൊലീസിനു പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്തേണ്ടി വരുന്നുണ്ട്. ഇതു മേഖലയിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നിർമാണത്തിന്റെ വേഗം കുറയാൻ കാരണമെന്ന് ബിഎംആർസി പ്രതികരിച്ചു. തർക്കം ഉടൻ പരിഹരിച്ച് നിർമാണം പൂർത്തിയാക്കി മേൽപാലം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

അതിവേഗം പൂർത്തിയാക്കണം
ഒക്ടോബറിൽ നമ്മ മെട്രോ കെആർപുര–ബയ്യപ്പനഹള്ളി പാത തുറന്നതോടെയുണ്ടായ തിരക്ക് കണക്കിലെടുത്താണു റെയിൽവേ, മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കാൽനട മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത്. തൂണുകളുടെ നിർമാണം ഉൾപ്പെടെ പൂർത്തിയായെങ്കിലും പ്രത്യേക കാരണങ്ങളില്ലാതെ പണികൾ നിർത്തിവയ്ക്കുകയായിരുന്നു.

റോ‍ഡ് കടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പലപ്പോഴും ഓട്ടോയെയും ടാക്സിയെയും ആശ്രയിക്കേണ്ടി വരുന്നു. മേൽപാലം വന്നാൽ കൂടുതൽ പേർ മെട്രോയിലേക്കു മാറും. ഇതു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകും.

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ് ബൊമ്മസന്ദ്ര പാതയിൽ പരീക്ഷണ ഓട്ടം പുരോഗമിക്കുന്ന സാഹചര്യത്തിൽ കാൽനട മേൽപാലം വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com