എറണാകുളം– ബെംഗളൂരു വന്ദേഭാരത്: ആഴ്ചയിൽ 6 ദിവസം ഓടിക്കണമെന്ന ആവശ്യം ശക്തം

Mail This Article
കൊച്ചി ∙ എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് സ്പെഷൽ ട്രെയിൻ സർവീസിന് തുടക്കമിട്ടു. സ്പെഷൽ സർവീസിന്റെ (06002) ബെംഗളൂരുവിൽ നിന്നുള്ള യാത്ര 1ന് തുടങ്ങും. ഈ മാസം 26 വരെയുള്ള വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാകും സർവീസ്. സ്പെഷൽ സർവീസ് ആയതിനാൽ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ ഇല്ലായിരുന്നു. എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നു റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചത്.
സ്പെഷൽ സർവീസിന്റെ ആദ്യ യാത്രയിലെ പകുതിയിലേറെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്റ്റോപ്പുകൾ കൂടാതെ, ബെംഗളൂരുവിനു മുൻപുള്ള കൃഷ്ണരാജപുരം സ്റ്റേഷൻ കൂടി പുതിയതായി ചേർത്തിട്ടുണ്ട്. ബെംഗളൂരുവിലേക്കുള്ള യാത്രയിൽ രാത്രി 9.05ന് ആണ് കൃഷ്ണരാജപുരത്ത് എത്തുക. ഈ മാസം 25 വരെയാണ് ബെംഗളൂരു സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസ്. ബെംഗളൂരു സർവീസിന്റെ അടുത്തയാഴ്ചയിലെ ടിക്കറ്റ് ബുക്കിങ് താൽക്കാലികമായി നിർത്തിയിരുന്നു. ഇതു പുനരാരംഭിച്ചു. എറണാകുളത്തേക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് സജീവമാണ്. രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്കുശേഷം 2.20ന് എറണാകുളത്തെത്തും.
കഴിഞ്ഞ ദിവസം ഇടപ്പള്ളി സ്റ്റേഷനിൽ കൊണ്ടുവന്ന 8 കോച്ചുള്ള റേക്ക് പൊന്നുരുന്നി മാർഷലിങ് യാഡിൽ എത്തിച്ചു പരിശോധിച്ച ശേഷമാണ് സർവീസ് തുടങ്ങിയത്. ആദ്യ ലോക്കോ പൈലറ്റ് എറണാകുളം സ്വദേശി ജി.രഞ്ജുമോനും അസി. ലോക്കോ പൈലറ്റ് രാജസ്ഥാൻ സ്വദേശി ഹേമന്ദ്കുമാർ മീണയുമായിരുന്നു. ചൊവ്വാഴ്ചകളിൽ പൊന്നുരുന്നി യാഡിലാകും ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ. കൊച്ചിയിൽ നിന്ന് ഏറെപ്പേർ യാത്ര ചെയ്യുന്ന ബെംഗളൂരു റൂട്ടിൽ പുതിയൊരു ട്രെയിൻ കാലങ്ങളായുള്ള ആവശ്യമാണ്. ട്രെയിനുകളും ബസുകളും വിമാനങ്ങളുമുണ്ടെങ്കിലും തിരക്കിനു കുറവൊന്നുമില്ല. അതുകൊണ്ട്, വന്ദേഭാരത് സ്ഥിരമാക്കണമെന്നും ആഴ്ചയിൽ 6 ദിവസം ഓടിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.