രന്യ സ്വർണം കടത്തിയത് ജ്വല്ലറികൾക്ക് വേണ്ടി; എൻഐഎ അന്വേഷിച്ചേക്കും

Mail This Article
ബെംഗളൂരു∙ നടി രന്യ റാവുവിന്റെ സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും ജ്വല്ലറി ഉടമകൾക്കും പങ്കുള്ളതായി സൂചന. ആറു മാസത്തിനിടെ 27 തവണ ദുബായിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സഹായിച്ചതായി പൊലീസിനു സംശയമുണ്ട്. നടി കടത്താൻ ശ്രമിച്ച 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണം ബെംഗളൂരുവിലെ 2 ജ്വല്ലറികൾക്കു വേണ്ടി കൊണ്ടു വന്നതാണെന്നാണ് സൂചന. 2020ൽ നയതന്ത്ര ചാനലിലൂടെ കേരളത്തിലേക്ക് സ്വർണം കടത്തിയതിനു സമാനമാണോ എന്നും പരിശോധിക്കുന്നുണ്ട്. സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് ഏറ്റെടുത്തേക്കും. ഡിആർഐ കസ്റ്റഡിയിലായിരുന്ന രന്യയെ ഹൈക്കോടതി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ, സ്വർണക്കടത്തു കേസിൽ ഒരാളെ കൂടി ഡിആർഐ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹോട്ടൽ ഉടമയുടെ മകനാണ് അറസ്റ്റിലായത്. കേസിൽ നിന്നു രക്ഷപ്പെടാൻ നടി സിദ്ധരാമയ്യ സർക്കാരിലെ മന്ത്രിമാരുടെ സഹായം തേടിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര നിയമസഭയിൽ ആരോപിച്ചു. 2023ൽ രന്യയുടെ കമ്പനിക്ക് സ്റ്റീൽ പ്ലാന്റ് തുടങ്ങാൻ ബിജെപി സർക്കാർ 12 ഏക്കർ ഭൂമി നൽകിയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.