മാലിന്യനീക്കത്തിന് തീവ്രയജ്ഞം: വെടിപ്പാക്കിത്തുടങ്ങി; ബ്ലാക്ക് സ്പോട്ടുകൾ

Mail This Article
ബെംഗളൂരു∙ മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി മാലിന്യം കുന്നുകൂടി കിടക്കുന്ന ഇടങ്ങൾ (ബ്ലാക്ക്സ്പോട്ടുകൾ) 30നുള്ളിൽ ശുചീകരിക്കാനുള്ള തീവ്രയജ്ഞവുമായി ബിബിഎംപി. റോഡരിക്, മീഡിയനുകൾ, നടപ്പാതകൾ, ഒഴിഞ്ഞ ഇടങ്ങൾ എന്നിവിടങ്ങളിലെ മാലിന്യമാണ് നീക്കുന്നത്. സന്നദ്ധ സംഘടനകൾ, റസിഡന്റ്സ്, അപ്പാർട്മെന്റ് അസോസിയേഷനുകൾ എന്നിവയുമായി സഹകരിച്ചാണ് മാലിന്യ നീക്കം. ശേഖരിക്കുന്ന മാലിന്യം ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎൽ) സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വേനൽമഴയ്ക്ക് പിന്നാലെ നഗരത്തിൽ കൊതുക് ശല്യം രൂക്ഷമായി.
അർക്കാവതിയിൽ പരിധി വിട്ട് രാസമാലിന്യം
അർക്കാവതി നദിയിൽ രാസമാലിന്യത്തിന്റെ ഉയർന്ന സാന്നിധ്യമെന്ന് സന്നദ്ധ സംഘടന കണ്ടെത്തിയത് അടിസ്ഥാനമാക്കി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നോട്ടിസ് അയച്ചു. പരിസ്ഥിതി സംഘടന ‘പാനി എർത്ത് ഫൗണ്ടേഷൻ’ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഫെബ്രുവരി–മാർച്ച് മാസത്തിൽ പുഴയിലെ ജല സാംപിൾ പരിശോധിച്ചപ്പോഴാണ് പരിധിയിൽ കൂടുതൽ രാസമാലിന്യം കണ്ടെത്തിയത്. ഡിഡിടി, എൻഡോസൾഫാൻ എന്നിവയുടെ അംശമാണ് കൂടുതൽ. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യം സംസ്കരിക്കാതെ നേരിട്ട് പുഴയിലേക്ക് ഒഴുക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്.
പ്ലാസ്റ്റിക് മാലിന്യത്തിൽ കർണാടക 5–ാമത്
രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിൽ കർണാടക അഞ്ചാമത്. 2022–23 വർഷത്തിൽ 3.60 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കർണാടകയിൽ നിന്ന് ലഭിച്ചത്. തമിഴ്നാട്, തെലങ്കാന, ഡൽഹി, മഹാരാഷ്ട്ര എന്നിവയാണ് ആദ്യ 4 സ്ഥാനങ്ങളിൽ ഇടം നേടിയത്. പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ, ഇ കൊമേഴ്സ് കമ്പനികളുടെ പാക്കിങ് കവറുകൾ എന്നിവയാണ് മാലിന്യത്തിൽ കൂടുതൽ. മണ്ണിൽ ലയിക്കാത്ത തെർമോക്കോൾ ഉൾപ്പെടെ മഴവെള്ളക്കനാലുകളിൽ കിടക്കുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. പെട്ടെന്ന് വെള്ളം പൊങ്ങി നാശനഷ്ടങ്ങൾ കൂടാൻ ഇതു കാരണമാണ്.