ഹൈക്കോടതി ഉത്തരവിന് പുല്ലുവില; തലയ്ക്ക് മീതെ ഫ്ലെക്സ് ഭീതി

Mail This Article
ബെംഗളൂരു∙ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ഹോർഡിങ്ങുകളും ഫ്ലെക്സ് ബോർഡുകളും അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം സർജാപുരയിലും നാഗർഭാവിയിലും മഴയിലും കാറ്റിലും ബോർഡ് തകർന്നു വീണു 4 പേർക്ക് പരുക്കേറ്റു. രാഷ്ട്രീയപാർട്ടികൾ സമ്മേളനങ്ങൾ, റാലികൾ, നേതാക്കളുടെ ജന്മദിനം എന്നിവയുടെ ഭാഗമായാണ് വിലക്ക് ലംഘിച്ച് നടപ്പാതകളിലും മീഡിയനുകളിലും മറ്റും ബോർഡുകൾ സ്ഥാപിക്കുന്നത്. അനധികൃതമായി സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയതോടെയാണ് 2017 ൽ നഗരപരിധിയിൽ ബോർഡുകൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ബസ് സ്റ്റോപ്പുകളിലും കാൽനടമേൽപാലങ്ങളിലും പരസ്യം സ്ഥാപിക്കാൻ ബിബിഎംപിക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
നടപടികൾ കർശനമാക്കണം
നഗരത്തിൽ അനധികൃതമായി ഹോർഡിങ്, ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരായ നടപടികൾ ഫലപ്രദമല്ലെന്ന് ആക്ഷേപം. ഇടക്കാലത്ത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബോർഡുകൾ നീക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ പുതിയ ബോർഡുകൾ സ്ഥാപിച്ചു. അനധികൃത ബോർഡുകൾ സ്ഥാപിച്ചവരിൽ നിന്ന് 50000 രൂപ വീതം പിഴ ഈടാക്കാനായിരുന്നു നിർദേശം. എന്നാൽ രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് തുടർനടപടികൾ ഉണ്ടായില്ല. നടപ്പാതകളിൽ സ്ഥാപിച്ച ഡിജിറ്റൽ പരസ്യ ബോർഡുകൾക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഇവ മാറ്റി സ്ഥാപിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ട്രാഫിക് പൊലീസിന്റെ കിയോസ്കുകൾ നിർമിച്ച ഏജൻസിയാണ് ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കാനൊരുങ്ങിയത്.