മർദിച്ച ശേഷം വ്യാജ പരാതി; വ്യോമസേന ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്
Mail This Article
ബെംഗളൂരു∙ റോഡിൽ മർദിച്ചെന്നാരോപിച്ച് പരാതി നൽകിയ വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു. അറസ്റ്റിലായ കോൾ സെന്റർ ജീവനക്കാരൻ വികാസ് കുമാറിന്റെ പരാതിയിൽ വിങ് കമാൻഡർ ശിലാജിത് ബോസാണ് കേസിൽ കുടുങ്ങിയത്. വികാസിനെ ശിലാജിത് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ശിലാജിത്താണ് ആദ്യം മർദിച്ചതെന്നും പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ ബൈക്കിലെത്തിയ വികാസ് കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തിരുന്നു.
ഭാര്യയും സ്ക്വാഡ്രൻ ലീഡറുമായ മധുമിത ദത്തയാണ് കാറോടിച്ചിരുന്നത്. വികാസിന്റെ ആക്രമണത്തിൽ നെറ്റിയിൽ മുറിവേറ്റെന്ന പരാതിയുമായി ശിലാജിത് സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തു. കന്നഡ സംസാരിക്കാത്തതിന്റെ പേരിലാണ് അടിയേറ്റതെന്നും ആരോപിച്ചതോടെയാണ് വികാസ് അറസ്റ്റിലായത്. എന്നാൽ, വികാസിനെ ശിലാജിത് ഇടിച്ചു നിലത്തിട്ട് കഴുത്തിൽ പിടിക്കുന്ന ദൃശ്യങ്ങൾ പിന്നാലെ പുറത്തായി. കന്നഡിഗരെക്കുറിച്ച് വ്യോമസേനാ ഉദ്യോഗസ്ഥൻ നടത്തിയ പരാമർശങ്ങൾ അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, അക്രമത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.