പൂന്തോട്ട നിർമാണ പദ്ധതി കൂടുതൽ മേഖലകളിലേക്ക്; മീഡിയനുകൾ പൂവാടിയാവും

Mail This Article
ബെംഗളൂരു ∙മെട്രോ മീഡിയനുകളിൽ മാലിന്യം തള്ളുന്നത് തടയാനുള്ള പൂന്തോട്ട നിർമാണ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി). പർപ്പിൾ, ഗ്രീൻ ലൈനുകൾക്ക് പുറമെ നിർമാണം പുരോഗമിക്കുന്ന ആർവി റോഡ്–ബൊമ്മസന്ദ്ര, കല്ലേനഅഗ്രഹാര–നാഗവാര, സിൽക്ക്ബോർഡ്–കെആർ പുരം, കെആർപുരം–വിമാനത്താവള ഇടനാഴികളിലേക്കാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ചെടികളുടെ തുടർപരിപാലന ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകും.
കംപോസ്റ്റ് കൊണ്ട് പൂന്തോട്ടം ഒരുക്കാൻ മലയാളി കമ്പനി
ചേർത്തലയിലെ സ്റ്റാർട്ട് അപ്പ് സംരംഭമായ പെലിക്കൺ കെൻട്രയാണ് മണ്ണിന് പകരം ജൈവ കംപോസ്റ്റ് ഉപയോഗിച്ച് മെട്രോ മീഡിയനുകളിൽ പൂന്തോട്ടം നിർമിക്കുന്നത്. സിൽക്ക് ബോർഡ്–കെആർ പുരം പാതയിൽ ബെലന്തൂർ മുതൽ എച്ച്എസ്ആർ ലേഔട്ട് വരെയുള്ള 5 കിലോമീറ്ററിൽ പൂന്തോട്ടം ഒരുക്കാനുള്ള ചുമതല കമ്പനിക്ക് ലഭിച്ചു.
മാസങ്ങൾക്ക് മുൻപ് ഗ്രീൻ ലൈനിലെ നാഗസന്ദ്ര–മാധവാര പാതയിലെ മഞ്ജുനാഥ നഗർ സ്റ്റേഷന് താഴെ സമാന മാതൃകയിൽ പൂന്തോട്ടം ഒരുക്കിയിരുന്നു. സർജാപുരയിലെ വിപ്രോ ക്യാംപസിൽ നിന്നുള്ള കംപോസ്റ്റാണ് ഇതിനായി ഉപയോഗിച്ചത്. 5 തൂണുകൾക്കിടയിലുള്ള മീഡിയൻ നിറയ്ക്കാൻ 20 മെട്രിക് ടൺ കംപോസ്റ്റ് വേണ്ടി വന്നു. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ (എസ്ടിപി) നിന്ന് മലിനജലം ശുദ്ധീകരിച്ച് ടാങ്കറുകളിൽ എത്തിച്ചാണ് ചെടികൾ നനയ്ക്കുന്നത്.