മെട്രോ സ്റ്റേഷനിലും ട്രെയിനുകളിലും പുകയിലയ്ക്ക് പിഴ; ചവച്ചുതുപ്പിയാൽ ചെവിക്കുപിടിക്കും

Mail This Article
ബെംഗളൂരു ∙ മെട്രോ സ്റ്റേഷനിലും ട്രെയിനുകളിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും തുപ്പുന്നതും വർധിച്ചതോടെ ഇത്തരക്കാരെ പിടികൂടി പിഴ ചുമത്താൻ ബിഎംആർസി പരിശോധന ഊർജിതമാക്കി. ബോധവൽക്കരണം നടത്തിയിട്ടും നിയമലംഘനം ആവർത്തിക്കപ്പെടുന്നതിനാലാണു കർശന നടപടി. ച്യൂയിങ് ഗം, പാൻമസാല എന്നിവ ചവച്ച് സ്റ്റേഷനിലെത്തുന്നവരെ പരിശോധന സമയത്തു തന്നെ സുരക്ഷാ ജീവനക്കാർ തടയും.
അവ നീക്കം ചെയ്തതിനു ശേഷം മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകുകയുള്ളൂ. ട്രെയിനിന് അകത്തും കൃത്യമായ ഇടവേളകളിൽ സുരക്ഷാ ജീവനക്കാർ പരിശോധന നടത്തും. നിരോധിത ഉൽപന്നങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും സ്ഥാപിക്കും. സ്റ്റേഷനിൽ പാൻമസാല പലരും ചവച്ചുതുപ്പിയതിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ചോർച്ച തടയാൻ വാട്ടർ പ്രൂഫിങ്
മെട്രോ സ്റ്റേഷനുകളിലെ ചോർച്ച പരിഹരിക്കാൻ ബിഎംആർസി വാട്ടർ പ്രൂഫിങ് ആരംഭിച്ചു. മഴക്കാലത്തു സ്റ്റേഷൻ ടെർമിനലിനകത്തു വെള്ളം കയറുന്നതു പതിവായതോടെയാണ് നടപടി. പർപ്പിൾ ലൈനിലെ ബയ്യപ്പനഹള്ളി– എംജി റോഡ്, മൈസൂർ റോഡ്– മാഗഡി റോഡ്, മൈസൂർ റോഡ്– ചല്ലഘട്ടെ, ഗ്രീൻ ലൈനിലെ ചിക്ക്പേട്ട്– കെആർ മാർക്കറ്റ് സ്റ്റേഷനുകളിലാണു നവീകരണം നടത്തുന്നത്. അതിൽ ഭൂഗർഭ സ്റ്റേഷനുകളായ ചിക്ക്പേട്ടിലും കെആർ മാർക്കറ്റിലും ഭൂമിക്കടിയിൽനിന്ന് വെള്ളം ഉറവയായി എത്തുന്നതാണു പ്രതിസന്ധിയാകുന്നത്. ട്രെയിൻ സർവീസ് ഇല്ലാത്ത രാത്രികളിൽ മാത്രമാണു നവീകരണം നടത്തുന്നത്.