പഹൽഗാം ഭീകരാക്രമണം: കണ്ണീരിൽ കരുതലും കരുത്തുമായി കൂടെയുണ്ട് നാട്

Mail This Article
ബെംഗളൂരു ∙ പഹൽഗാം ഭീകരാക്രമണത്തിൽ കർണാടകയിൽ നിന്നുള്ള 3 പേരാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മത്തിക്കെരെ സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഭരത് ഭൂഷൻ (42), ശിവമൊഗ്ഗയിൽനിന്നുള്ള റിയൽ എസ്റ്റേറ്റ് വ്യാപാരി മഞ്ജുനാഥ് റാവു (47) എന്നിവരുടെ സംസ്കാരം ഇന്ന് നടത്തും. രാമമൂർത്തി നഗറിൽ താമസിക്കുന്ന ഐടി ജീവനക്കാരൻ മധുസൂദൻ റാവുവിന്റെ മൃതദേഹം സ്വദേശമായ ആന്ധ്രപ്രദേശിലേക്കു കൊണ്ടുപോകും.

ഭീകരതയെ ചെറുക്കാനുള്ള കൂട്ടായ അഭിപ്രായരൂപീകരണത്തിനു കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിൽ ആവശ്യപ്പെട്ടു. പഹൽഗാം സംഭവം കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് വീഴ്ചയാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ മന്ത്രി സന്തോഷ് ലാഡാണ് ഏകോപിപ്പിക്കുന്നത്. ഹെൽപ്‌ലൈനും ആരംഭിച്ചിട്ടുണ്ട്.
മഞ്ജുനാഥ് വിശ്വസിച്ചത് മോദി സർക്കാരിന്റെ ഉറപ്പിനെ: ഭാര്യാ മാതാവ്
‘കശ്മീർ സുരക്ഷിതമാണെന്ന മോദി സർക്കാരിന്റെ ഉറപ്പിനെ തുടർന്നാണു മക്കൾ അവിടേക്കു പോയത്. ഇത്രയേറെ ഭീകരമാണ് അവസ്ഥയെന്ന് അറിഞ്ഞിരുന്നെങ്കിൽ അവരെ അയയ്ക്കില്ലായിരുന്നു’– പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ് റാവുവിന്റെ ഭാര്യാ മാതാവ് ഗീതയുടേതാണ് ഈ വാക്കുകൾ. ആശ്വസിപ്പിക്കാനായി മന്ത്രി മധു ബംഗാരപ്പ വീട്ടിലെത്തിയപ്പോഴാണ് ഗീതയുടെ സങ്കടം അണപൊട്ടിയത്.
കശ്മീരിലേക്കു പോകാൻ തീരുമാനിച്ചപ്പോൾ, അവിടം മുൻപത്തെ പോലെയല്ലെന്നും സുരക്ഷിതമാണെന്നും അമ്മ സുമതിയോടും മഞ്ജുനാഥ് പറഞ്ഞിരുന്നു. ഭാര്യ പല്ലവിക്കും മകൻ അഭിജയിനുമൊപ്പമാണു മഞ്ജുനാഥ് ബൈസരൻവാലി സന്ദർശിച്ചത്. പരീക്ഷയിൽ മകന് ഉയർന്ന മാർക്ക് ലഭിച്ചതിന്റെ സന്തോഷത്തിൽ കൂടിയായിരുന്നു യാത്ര.
കൺമുന്നിൽ ഭരത് വെടിയേറ്റ് വീണനടുക്കത്തിൽ ഭാര്യ
3 വയസ്സുള്ള മകനും ഭാര്യ സുജാതയ്ക്കും ഒപ്പമാണ് മത്തിക്കെരെ സ്വദേശിയായ ഭരത് ഭൂഷൺ കശ്മീർ സന്ദർശിച്ചത്. തന്റെ മുന്നിലിട്ട് ഭീകരർ ഭരത്തിനു നേരെ വെടിയുതിർത്തതിന്റെ ഭീതി സുജാതയെ വിട്ടുമാറിയിട്ടില്ല. പിന്നീട്, മകനൊപ്പം സുജാത ഓടി രക്ഷപ്പെടുക്കയായിരുന്നെന്ന് അവരുടെ അമ്മ വിമല പറഞ്ഞു. മൃതദേഹം സ്വീകരിക്കാനായി സുജാതയുടെ സഹോദരൻ പഹൽഗാമിൽ എത്തിയിട്ടുണ്ട്.
മധുസൂദന് വെടിയേറ്റത് കുടുംബം ഭക്ഷണം കഴിക്കാൻ പോയപ്പോൾ
കശ്മീരിൽ ജീവൻ നഷ്ടപ്പെട്ട ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി എസ്.മധുസൂദൻ റാവു ബെംഗളൂരുവിലെ ഐബിഎം സോഫ്റ്റ്‌വെയർ കമ്പനിയിലെ ടെക്കിയാണ്. 3 വർഷമായി ബെംഗളൂരു രാമമൂർത്തി നഗറിൽ താമസിക്കുകയാണ്. ഭാര്യയും മകനും മകളും ഭക്ഷണം കഴിക്കാനായി പോയ സമയത്താണു ഭീകരർ മധുസൂദനു നേർക്കു വെടിയുതിർത്തത്.
മറ്റു 3 കുടുംബാംഗങ്ങൾക്കൊപ്പമാണ് അവർ കശ്മീർ സന്ദർശിച്ചത്. മധുസൂദന്റെ മൃതദേഹം ചെന്നൈ വഴി നെല്ലൂരിലെത്തിച്ച് സംസ്കരിക്കുമെന്ന് രാമമൂർത്തി നഗർ പൊലീസ് പറഞ്ഞു.
ഹെൽപ്‌ലൈൻനമ്പറുകൾ
080-43344334
080-43344335
080-43344336
080-43344342