ഹെബ്ബാൾ–സിൽക്ക്ബോർഡ് പാത: ടെൻഡർ നടപടികൾക്ക് തുടക്കം; തുരങ്കപാത വെളിച്ചത്തിലേക്ക്
Mail This Article
ബെംഗളൂരു∙ ബ്രാൻഡ് ബെംഗളൂരുവിന്റെ ഭാഗമായ ഹെബ്ബാൾ–സിൽക്ക്ബോർഡ് 16.6 കിലോമീറ്റർ തുരങ്കപാത പദ്ധതിക്ക് ടെൻഡർ വിളിക്കാനുള്ള നടപടികൾ ബിബിഎംപി ആരംഭിച്ചു. പദ്ധതിയുടെ വിശദമായ പദ്ധതിരേഖയ്ക്ക്(ഡിപിആർ) നേരത്തെ അനുമതി ലഭിച്ചതോടെയാണ് ടെൻഡർ നടപടി തുടങ്ങുന്നത്. 17,780 കോടിരൂപയാണ് ഹെബ്ബാൾ മുതൽ സിൽക്ക്ബോർഡ് വരെയുള്ള പാതയുടെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ 6 മാസത്തിനകം നിർമാണം തുടങ്ങാം.
ഹെബ്ബാൾ, മേക്കറി സർക്കിൾ, റേസ് കോഴ്സ് റോഡ്, ലാൽബാഗ്, സെന്റ് ജോൺസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായിരിക്കും തുരങ്കപാതയിലേക്കുള്ള പ്രവേശനകവാടങ്ങൾ. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം. ബെംഗളൂരു–ബെള്ളാരി ദേശീയപാതയെ (എൻഎച്ച്–7) ബന്ധിപ്പിച്ചാണ് തുരങ്കപാത കടന്നുപോകുന്നത്. തുരങ്കപാതയിലെ രണ്ടാം ഇടനാഴിയായ നായന്തഹള്ളി–കെആർ പുരം 28 കിലോമീറ്റർ പാതയുടെ വിശദ പദ്ധതി രേഖ സമർപ്പിക്കുന്നതിന് നേരത്തെ കരാർ ക്ഷണിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലും മരങ്ങൾ മുറിച്ചു മാറ്റുന്നതും പരമാവധി ഒഴിവാക്കാമെന്നതാണ് തുരങ്ക റോഡിന്റെ മേന്മയായി സർക്കാർ അവതരിപ്പിക്കുന്നത്.
ഹെബ്ബാളിൽ മട്ടിൾ മോഡൽ ഗതാഗത ഹബ്
മെട്രോ, സബേർബൻ റെയിൽപാത, തുരങ്കപാത എന്നിവ കടന്നുപോകുന്ന ഹെബ്ബാളിൽ മൾട്ടി മോഡൽ ഗതാഗത ഹബ് സ്ഥാപിക്കാൻ 45 ഏക്കർഭൂമി കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കും. ഇന്നലെ ഇത് സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വിളിച്ചുചേർത്ത യോഗത്തിൽ ബിഎംആർസി, കെ റൈഡ്, കർണാടക വ്യവസായ വികസന കോർപറേഷൻ (കെഐഎഡിബി) എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ മന്ത്രിതലത്തിൽ നടക്കുന്ന നാലാമത്തെ യോഗമാണിത്. ഭൂമി ലഭിച്ചാൽ ഹബ്ബിന്റെ നിർമാണം തുടങ്ങാമെന്നാണ് ബിഎംആർസി നിലപാട്. നിർമാണം പുരോഗമിക്കുന്ന കെആർ പുരം–വിമാനത്താവള മെട്രോ പാതയ്ക്ക് പുറമേ മൂന്നാംഘട്ടത്തിലെ ജെപി നഗർ–കെംപാപുര പാതയും ഹെബ്ബാളിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഏക്കർ ഭൂമി ഏറ്റെടുക്കുമ്പോൾ ചുരുങ്ങിയത് 12 കോടി രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്. എന്നാൽ ഇത് മതിയാകില്ലെന്നാണ് സ്വകാര്യ ഭൂഉടമകളുടെ നിലപാട്.