വെള്ളക്കെട്ട് പ്രതിരോധിക്കാൻ അടിയന്തര ഇടപെടൽ: വേനലിലും മുങ്ങി ബെംഗളൂരൂ നഗരം

Mail This Article
ബെംഗളൂരു∙ വേനൽമഴയിലും നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ബിബിഎംപി അടിയന്തര പ്രതിരോധ നടപടി ആരംഭിച്ചു. ഓടകൾ, മഴവെള്ളക്കനാലുകൾ എന്നിവിടങ്ങളിലെ ശുചീകരണം ആരംഭിച്ചു. ബിബിഎംപി ചീഫ് കമ്മിഷണറായി ചുമതലയേറ്റ എം.മഹേശ്വർ റാവു കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കാൻ കർശന നിർദേശം നൽകിയിരുന്നു. മെട്രോ നിർമാണ പ്രവൃത്തികൾ നടക്കുന്ന ഔട്ടർറിങ് റോഡ് മേഖലയിൽ ശുചീകരണത്തിന് കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡുകൾക്കൊപ്പം വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിരുന്നു. ഓടകൾ പൂർണമായി അടഞ്ഞതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അടിഞ്ഞുകൂടി മഴവെള്ളക്കനാലുകളുടെ ഒഴുക്ക് നിലച്ചതും തിരിച്ചടിയായി. ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുന്ന 209 പ്രദേശങ്ങൾ നേരത്തെ ബിബിഎംപി കണ്ടെത്തിയിരുന്നു.
കുഴിയടയ്ക്കൽ തുടരും
മഴ മാറിയതോടെ നഗരറോഡുകളിലെ കുഴിയടയ്ക്കൽ പുനരാരംഭിച്ചു. വിവിധ സോണുകളിലായി 820 കുഴികളാണ് ആദ്യഘട്ടത്തിൽ നികത്തുന്നത്. പ്രധാന റോഡുകളിൽ ഉൾപ്പെടെ കുഴികൾ രൂപപ്പെട്ടതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് സർക്കാരിന്റെ ബ്രാൻഡ് ബെംഗളൂരു പ്രതിഛായയ്ക്ക് കോട്ടം വരുത്തിയിരുന്നു. മഴയത്തും കുഴിയടയ്ക്കാനുള്ള സാങ്കേതികവിദ്യ ഉൾപ്പെടെ ബിബിഎംപി പരീക്ഷിച്ചെങ്കിലും ഇതൊന്നും നഗരറോഡുകളിലെ ദുരിതയാത്രയ്ക്ക് അറുതിവരുത്തിയില്ല. കുഴിയടയയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും വേതനം തടഞ്ഞുവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുകയും ചെയ്തിരുന്നു.