മെട്രോ ക്യുആർ കോഡ് ടിക്കറ്റ്: നിരക്കിളവ് വേണമെന്ന് യാത്രക്കാർ

Mail This Article
ബെംഗളൂരു∙ മെട്രോയിലെ ക്യുആർ കോഡ് പേപ്പർ ടിക്കറ്റുകൾക്കുണ്ടായിരുന്ന 5% നിരക്കിളവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഷനുകളിൽ കൂടുതൽ പേപ്പർ ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കുമ്പോഴും നിരക്കിൽ ഇളവ് നൽകാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു. ടോക്കൺ ടിക്കറ്റ് നിരക്ക് തന്നെയാണ് ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കുന്നവരിൽനിന്നും ഈടാക്കുന്നത്.
2 മാസം മുൻപ് മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെയാണു ക്യുആർ കോഡ് ടിക്കറ്റുകൾക്കുണ്ടായിരുന്ന 5% നിരക്കിളവ് പിൻവലിച്ചത്. നിലവിൽ സ്മാർട്ട് കാർഡുകൾക്ക് മാത്രമാണ് 5% നിരക്കിളവ് നൽകുന്നത്. ടോക്കൺ ടിക്കറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പേപ്പർ ടിക്കറ്റുകൾ വ്യാപകമാക്കുന്നതെന്നാണ് ബിഎംആർസിയുടെ വിശദീകരണം. പർപ്പിൾ ലൈനിലെ ബയ്യപ്പനഹള്ളി സ്റ്റേഷനിൽ കഴിഞ്ഞ ദിവസം 10 പേപ്പർ ടിക്കറ്റ് മെഷീനുകളാണ് സ്ഥാപിച്ചത്. യാത്രക്കാർക്ക് നേരിട്ട് 30 സെക്കന്റിനുള്ളിൽ ടിക്കറ്റെടുക്കാൻ കഴിയുമെന്നതാണ് മെച്ചം. കഴിഞ്ഞ വർഷം എംജി റോഡ്, കബൺ പാർക്ക് സ്റ്റേഷനുകളിലും ക്യുആർ കോഡ് ടിക്കറ്റ് മെഷീൻ സ്ഥാപിച്ചിരുന്നു.
ഇലക്ട്രോണിക് സിറ്റി പാതയിൽ 3 ട്രെയിനുകൾ
അടുത്ത മാസം സർവീസ് തുടങ്ങുന്ന ആർവി റോഡ്–ബൊമ്മസന്ദ്ര മെട്രോ പാതയിൽ ആദ്യഘട്ടത്തിൽ 3 ട്രെയിനുകൾ ഓടും. 25 മിനിറ്റ് ഇടവേളയിൽ 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ചായിരിക്കും സർവീസ് നടത്തുക. കൊൽക്കത്തയിലെ ടിറ്റാഗ്ര പ്ലാന്റിൽ നിർമാണം പൂർത്തിയായ 6 കോച്ചുകൾ വീതമുള്ള 3 ട്രെയിനുകൾ ഈ മാസം പതിനഞ്ചിനുള്ളിൽ ബെംഗളൂരുവിലെത്തും. 205 കോച്ചുകൾക്കാണ് ബിഎംആർസി കരാർ നൽകിയിരിക്കുന്നത്. കൂടുതൽ കോച്ചുകൾ എത്തുന്നതോടെ സർവീസുകളുടെ ഇടവേള കുറയ്ക്കും. 19.5 കിലോമീറ്റർ ദൈർഘ്യം വരുന്ന പാതയിൽ 16 സ്റ്റേഷനുകളുണ്ട്.