ബസുകളിൽ ട്രാക്കിങ് സിസ്റ്റം: ബസ് പുറപ്പെട്ടാലും ടിക്കറ്റെടുക്കാം; നടപ്പിലാക്കാൻ കേരള, കർണാടക ആർടിസികൾ

Mail This Article
ബെംഗളൂരു∙ സംസ്ഥാനാന്തര ബസുകളുടെ സമയവും റൂട്ടും ഉൾപ്പെടെയുള്ള തൽസമയ വിവരം അറിയാനുള്ള വെഹിക്കിൾ ട്രാക്കിങ് മോണിറ്ററിങ് സിസ്റ്റം (വിടിഎംഎസ്) നടപ്പിലാക്കാൻ കേരള, കർണാടക ആർടിസികൾ നടപടിയെടുക്കുന്നു. സ്വകാര്യ ബസുകളുമായി കടുത്ത മത്സരം നേരിടുന്ന സംസ്ഥാനാന്തര റൂട്ടുകളിൽ ജിപിഎസ് ട്രാക്കിങ് ഉപയോഗിച്ച് ലൈവ് ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാകും. ബസ് പുറപ്പെട്ടാലും ഒഴിവുള്ള സീറ്റുകളിൽ അടുത്ത പ്രധാന സ്റ്റോപ്പുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നതാണ് ലൈവ് ടിക്കറ്റിന്റെ മെച്ചം. ഇതോടെ സീറ്റുകൾ കാലിയായുള്ള സർവീസ് കുറയ്ക്കാനാകും, സാമ്പത്തിക നഷ്ടം കുറയും.
കേരള ആർടിസിയിൽ 22 മുതൽ ഡിജിറ്റൽ ടിക്കറ്റിങ്
സംസ്ഥാനാന്തര റൂട്ടുകളിൽ കേരള ആർടിസി ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം 22ന് ആരംഭിക്കും. ക്യുആർ കോഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് തുക നൽകാം. ഇതിനുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ വിവിധ ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ചലോ ആപ് എന്ന സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് ഡിജിറ്റൽ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. എന്റെ കെഎസ്ആർടിസി ആപ് വഴി ബസുകളുടെ സമയവും റൂട്ടും അറിയാനും കഴിയും. തിരക്കുള്ള റൂട്ടുകൾ കണ്ടെത്തി കൂടുതൽ ബസുകൾ ഏർപ്പെടുത്താനും വിവിധ ഡിപ്പോകൾക്ക് സാധിക്കും.
കർണാടക ആർടിസിയിൽ വിടിഎംഎസ്
കേരളത്തിലേക്കുൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലെ 8305 ബസുകളിൽ വിടിഎംഎസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ഇത് പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ നിലവിലുള്ള അവതാർ മൊബൈൽ ആപ്പിൽ ലൈവ് ട്രാക്കിങ് സൗകര്യം ലഭിക്കും. 30 കോടിരൂപ ചെലവ് വരുന്ന പദ്ധതിയുടെ 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. കഴിഞ്ഞ നവംബറിൽ സംസ്ഥാനാന്തര റൂട്ടുകളിൽ ഉൾപ്പെടെ ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കിയത് വിജയകരമായിരുന്നു.അപകടങ്ങൾ കുറയ്ക്കുന്നതിനും ബസ് ഓടിക്കുമ്പോൾ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും സഹായിക്കുന്ന നിർമിതി ബുദ്ധി ക്യാമറകൾ (എഐ) ദീർഘദൂര ബസുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവറുടെ മുഖഭാവം, ശാരീരിക അവസ്ഥ, വികാരം എന്നിവ തിരിച്ചറിയാൻ കഴിയുന്ന ഡ്രൈവർ ഡ്രൗസിനെസ് ആൻഡ് കൊളിഷൻ ക്യാമറകളാണ് സ്ഥാപിച്ചത്.