ADVERTISEMENT

ചെന്നൈ∙തമിഴക രാഷ്ട്രീയത്തിൽ സ്ത്രീ ശക്തിയുടെ പ്രതീകമാരെന്ന ചോദ്യത്തിനു ജയലളിതയെന്നായിരിക്കും എളുപ്പത്തിൽ ലഭിക്കുന്ന ഉത്തരം. ജയലളിതയ്ക്കു മുൻപേ, ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച മറ്റൊരു സ്ത്രീ നാമം അധികമാരും കേട്ടിട്ടുപോലുമുണ്ടാകില്ല- മണിയമ്മ. ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയാർ ഇ.വി.രാമസാമിയുടെ ഭാര്യ,

   പെരിയാറിനു ശേഷം ദ്രാവിഡ കഴകത്തെ വഴി നടത്തിയ നേതാവ് തുടങ്ങി മണിയമ്മയ്ക്കൊപ്പം ചേർത്തുവയ്ക്കാൻ വിശേഷണങ്ങൾ ഒരുപാടുണ്ട്. രാഷ്ട്രീയ നേതാക്കൾ വിഗ്രഹങ്ങളാകുന്ന തമിഴക രാഷ്ട്രീയത്തിൽ പക്ഷേ, മണിയമ്മ ഏറെ ആഘോഷിക്കപ്പെട്ടില്ല. തമിഴ്നാട് രാഷ്ട്രീയത്തിലെ ആദ്യ വനിതാ നേതാവെന്ന വിശേഷണത്തിനു അർഹയായ മണിയമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനമായിരുന്നു ഇന്നലെ.

ദ്രാവിഡ കഴകത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലൊതുങ്ങി ആഘോഷം. വെല്ലൂരിൽ ജനിച്ച മണിയമ്മയുടെ യഥാർഥ പേര് ഗാന്ധിമതിയെന്നായിരുന്നു. പിതാവ് കനകസഭ മുതലിയാർ ജസ്റ്റിസ് പാർട്ടിയുടെ സജീവ പ്രവർത്തകൻ. മാതാപിതാക്കളുടെ മരണ ശേഷം, നാൽപതുകളുടെ പകുതിയിൽ മണിയമ്മ പെരിയാറിന്റെ സന്തത സഹചാരിയായി. പെരിയാറാണു മണിയമ്മയെന്നു വിളിച്ചത്.

 1949-ൽ 70 വയസ്സുള്ള പെരിയാർ 32 കാരിയായി മണിയമ്മയെ വിവാഹം ചെയ്തപ്പോൾ ദ്രാവിഡ കഴകത്തിൽ എതിർ സ്വരങ്ങളുടെ കൊടുങ്കാറ്റു വീശി. പെരിയാറിന്റെ പ്രിയ ശിഷ്യൻ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കലാപക്കൊടിയുയർത്തി.

മണിയമ്മയെ പെരിയാർ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചതോടെ എതിർപ്പുള്ളവർ ദ്രാവിഡ കഴകത്തിൽ നിന്നു പുറത്തുപോയി. അണ്ണാദുരൈ, കരുണാനിധി, ഇ.വി.കെ.സമ്പത്ത്, നാവലർ നെടുഞ്ചെഴിയൻ തുടങ്ങി പുറത്തുപോയവർ ചേർന്നു ഡിഎംകെയ്ക്കു രൂപം നൽകി. 1967-ൽ ഡിഎംകെ സംസ്ഥാന അധികാരം പിടിച്ചതും അത് 50 വർഷവും കടന്നു തുടരുന്ന ദ്രാവിഡ കക്ഷി ഭരണത്തിനു അടിത്തറയിട്ടതും ചരിത്രം.
പെരിയാറിനൊപ്പം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച മണിയമ്മ ദ്രാവിഡ കഴകത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. 1960 കളുടെ മധ്യത്തിൽ സംസ്ഥാന

ത്തെ പിടിച്ചുകുലുക്കിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ സജീവമായി. 1973-ൽ പെരിയാറിന്റെ മരണ ശേഷം ദ്രാവിഡ കഴകത്തെ സജീവമാക്കി നിർത്തി. 1974-ൽ ഡൽഹിയിൽ ഇന്ദിരാ ഗാന്ധി രാംലീലയിൽ പങ്കെടുത്തപ്പോൾ തമിഴ്നാട്ടിൽ രാവണ ലീല നടത്തുന്നതിനു നേതൃത്വം നൽകി. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്കെതിരെ പൊരുതിയ അവർ 1978 ൽ മരണംവരെ ദ്രാവിഡ കഴകത്തിനു ശക്തമായ നേതൃത്വം നൽകി.

അഗതികളായ സ്ത്രീകൾക്കായി നാഗമ്മയാർ ഹോം എന്ന പേരിൽ അഭയ കേന്ദ്രം തുടങ്ങി. പെരിയാറും ദ്രാവിഡ പ്രത്യയ ശാസ്ത്രവും തമിഴ്നാട് രാഷ്ട്രീയത്തിലെ കേന്ദ്ര ചർച്ചയായി തുടർന്നെങ്കിലും മണിയമ്മയ്ക്കു അവർ അർഹിക്കുന്ന പരിഗണന കിട്ടിയില്ല.

തമിഴിന്റെ വിപ്ലവ കവിയായ ഭാരതിദാസൻ മണിയമ്മയെക്കുറിച്ചെഴുതിയ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് ‘ പ്രസ്ഥാനത്തെ സ്വന്തം നിലയിൽ മുന്നോട്ടു നയിച്ച അവരെയല്ലെങ്കിൽ പിന്നെയാരെയാണ് ഞാൻ അമ്മയെന്നു വിളിക്കുക’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com