മാഞ്ചാനൂലിൽ പട്ടം പറത്തിയാൽ ഗുണ്ടാനിയമം ചുമത്തി അറസ്റ്റ്
Mail This Article
ചെന്നൈ ∙ നിയമം മൂലം നിരോധിച്ച മാഞ്ചാ നൂൽ ഉപയോഗിച്ചു പട്ടം പറത്തുന്നവരെ ഗുണ്ടാ നിയമം ചുമത്തി അറസ്റ്റ് ചെയ്യുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ. കോടമ്പാക്കം ബ്രിജിൽ മാഞ്ചാനൂൽ കുരുങ്ങി ഇരുചക്ര വാഹനത്തിൽ പോയ യുവതിക്കു മുഖത്തു പരുക്കേറ്റതിനു പിന്നാലെയാണ് നടപടി കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്.
മാഞ്ചാനൂലിൽ പട്ടം പറത്തിയതുമായി ബന്ധപ്പെട്ട് ചെന്നൈയിൽ മാത്രം 80 കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. മാഞ്ചാ നൂൽ നിർമിക്കുന്നതും, വിൽക്കുന്നതും, ഉപയോഗിക്കുന്നതും, സൂക്ഷിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നു സർക്കാർ ഉത്തരവിട്ടിരുന്നു. തിരുവിക നഗറിൽ മാഞ്ചാ നൂൽ വിറ്റ 10 പേർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായി. ഒട്ടേറെ മാഞ്ചാ നൂലുകളും, പട്ടങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തു. മാഞ്ചാ നൂൽ വിൽപന തടയാൻ നഗരത്തിൽ പരിശോധന വ്യാപകമാക്കുമെന്നും പൊലീസ് പറഞ്ഞു.
കുപ്പിച്ചില്ലു ചേർത്ത് നിർമിക്കുന്ന കട്ടിയേറിയ നൈലോൺ പട്ടച്ചരടാണ് മാഞ്ചാ നൂൽ. പട്ടം പറത്തൽ മത്സരങ്ങളിൽ എതിരാളിയുടെ പട്ടച്ചരട് അറുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വലിഞ്ഞു നിൽക്കുന്ന മാഞ്ചാ നൂലിന് ബ്ലേഡിന്റെ മൂർച്ചയുണ്ടാവും. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരത്തിൽ ഇവ വളരെ വേഗം മുറിവുകൾ ഉണ്ടാക്കും. 2019 നവംബറിൽ കൊറുക്കുപ്പേട്ടിൽ പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത മൂന്നു വയസുകാരൻ മാഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി മരിച്ചിരുന്നു.